നാല് കിണറുകളും കുഴൽക്കിണറും ഉണ്ടായിട്ടും കുടിവെള്ളമില്ലാതെ വയനാട് പനമരം പഞ്ചായത്തിലെ നെടുംമ്പാലക്കുന്ന് കോളനി. വെള്ളമില്ലാതെ കോളനിയിലെ വീടുനിർമാണങ്ങളും മുടങ്ങി.
ഈ ബക്കറ്റ് നിറയണമെങ്കിൽ ഇരുപത് തവണയെങ്കിലും വെള്ളം കോരണം. രണ്ടുബക്കറ്റ് നിറഞ്ഞാൽ കിണറ്റിലെ വെള്ളം തീരും. നാൽപത് കുടുംബങ്ങളുള്ള കോളനിയിലെ നാല് കിണറുകളും വറ്റി. കോളനിക്ക് സമീപമുള്ള കുഴൽക്കിണറിന്റെ അവസ്ഥ ഇതാണ്. അത്യാവശ്യം വേണ്ട കുടിവെള്ളം അയൽവാസിയുടെ കിണറ്റിൽ നിന്ന് ലഭിക്കും. പക്ഷേ ഏത് നിമിഷവും ആ കിണറും വറ്റിപ്പോകുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
തുണി കഴുകണമെങ്കിൽ വാഹനം വാടകയ്ക്ക് വിളിച്ച് പുഴയിലേക്ക് പോകണം. കോളനിയിലെ വീടുകളുടെ നിർമാണവും പ്രതിസന്ധിയിലായി. ഒരു കിണറെങ്കിലും ആഴംകൂട്ടിത്തരണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.