ആദിവാസി ക്ഷേമത്തിനായി വയനാട്ടിലെ പ്രിയദർശിനി ട്രൈബൽ സൊസൈറ്റിക്ക് നബാർഡിന്റെ സാമ്പത്തികസഹായം. ഒന്നേകാൽകോടിരൂപയുടെ സഹായമാണ് നബാർഡ് നൽകിയത്. ജില്ലയിൽ ആദ്യമായിട്ടാണ് ട്രൈബൽ സൊസൈറ്റിക്ക് നബാർഡ് ധനസഹായം നൽകുന്നത്. പ്രിയദർശിനിയുടെ കീഴിലുള്ള ആറ് കേന്ദ്രങ്ങളിലാണ് നബാർഡിന്റെ സഹായത്തോടെ പദ്ധതികൾ തയ്യാറാക്കുന്നത്. തേയിലത്തോട്ടംമാത്രമുള്ള പഞ്ചാരകൊല്ലിയിലെ എസ്റ്റേറ്റിൽ പോളിഹൗസിലൂടെ പച്ചക്കറികൾ വിളയ്ക്കും.
കുഞ്ഞോത്തും പഞ്ചാരകൊല്ലിയിലും കുരുമുളക് ചെടികള്‍ വളർത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളായി കാടുകയറിക്കിടന്ന മക്കിമലയിലെ നൂറേക്കർ സ്ഥലത്ത് കാപ്പിച്ചെടികളും തേയിലച്ചെടികളും നട്ടുതുടങ്ങി. തടയണകൾ ഉൾപ്പടെയുള്ള ജലസംഭരണികളും നിർമിക്കും. വൈവിധ്യമുള്ള കൃഷികളിലൂടെ ആദിവാസികൾക്ക് ജോലി സാധ്യതയും വരുമാനവും വർധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. മൂന്ന് വർഷംകൊണ്ട് പദ്ധതികൾ പൂർത്തികരിക്കും. ഇരുന്നൂറ്റി അമ്പത് ആദിവാസി കുടുംബങ്ങൾക്ക് സ്ഥിരമായി ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.