കാർ വാഷ് പമ്പിനുള്ളിൽ ഒളിച്ചുകടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. മാമ്പഴവും ചക്കയും നിറച്ച കടലാസുപെട്ടിക്കുള്ളിൽ ഒളിച്ചു കടത്താൻ ശ്രമിച്ച മുപ്പത്തിമൂന്നു ലക്ഷത്തിന്റെ വിദേശ കറൻസിയും പിടിച്ചെടുത്തു. രണ്ടു യാത്രക്കാരെ അറസ്റ്റ് ചെയ്തു.
കാർ കഴുകാനുള്ള മോട്ടോർ പമ്പിനുള്ളിലായിരുന്നു സ്വർണം. പമ്പിന്റെ മോട്ടോറിനുള്ളിലും പൈപ്പിനുള്ളിലും ഒളിപ്പിച്ചു. കാർ വാഷ് പമ്പിന് പതിവിൽ കൂടുതൽ ഭാരം തോന്നിയപ്പോൾ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ അഴിച്ചു പരിശോധിച്ചു. അപ്പോഴാണ്, മൂന്നേക്കാൽ കിലോ സ്വർണം കണ്ടെത്തിയത്. കോഴിക്കോട് കിനാലൂർ സ്വദേശി മിഥിലാജാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘമാണ് മിഥിലാജിന് പുറകിലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ സംഘത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ചക്കയും മാങ്ങയും നിറച്ച കടലാസുപെട്ടിക്കുള്ളിലായിരുന്നു വിദേശകറൻസി.
മലപ്പുറം വേങ്ങര സ്വദേശി സി.എം.ഷൈജുവിന്റെ പേരിലുള്ളതായിരുന്നു പെട്ടി. സംശയം തോന്നി തുറന്നപ്പോൾ 33 ലക്ഷത്തിന്റെ വിദേശ കറൻസി. സൗദി റിയാൽ, യു.എ.ഇ. ദിർഹം, കുവൈറ്റ് ദിനാർ എന്നിവയാണ് കണ്ടെടുത്ത കറൻസികൾ. സമീപ ദിവസങ്ങളിലായി കസ്റ്റംസും ഡി.ആർ.ഐയും കരിപ്പൂരിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു.