വയനാട് മേപ്പാടിയിലെ ചെമ്പ്ര എസ്റ്റേറ്റ് അളന്ന് തിരിച്ച് തൊഴിലാളികൾ ഏറ്റെടുക്കുന്ന നടപടികൾ തുടങ്ങി. അഞ്ചുമാസംമുൻപ് മാനേജ്മെന്റ് അടച്ചുപൂട്ടിയ എസ്റ്റേറ്റ് നിലവിൽ തൊഴിലാളികൾതന്നെയാണ് നോക്കിനടത്തുന്നത്. എസ്റ്റേറ്റ് തുറക്കാൻ സർക്കാർതലത്തിൽ നടത്തിയ ചർച്ചകളും ഫലം കാണാതെ വന്നതോടെയാണ് ഭൂമി കൈവശപ്പെടുത്താൻ തൊഴിലാളികൾ തീരുമാനിച്ചത്.
ഇരുപത് സെന്റ് വീതമാണ് ഓരോ തൊഴിലാളിയും വീതിച്ചെടുക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സമരസമിതിയുടെ നേതൃത്വത്തിൽ സ്ഥലം അളന്ന് തിരിക്കുന്നത് പൂർത്തിയാകും. തൊള്ളായിരം ഏക്കർവരുന്ന എസ്റ്റേറ്റിൽ മുന്നൂറ് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ബാക്കിവരുന്ന തോട്ടത്തിലെ കൊളുന്ത് എല്ലാ തൊഴിലാളികളുംചേർന്ന് ശേഖരിക്കും.
കഴിഞ്ഞവർഷം ഒക്ടോബർ ഇരുപത്തിയേഴിനാണ് മുന്നറിയിപ്പില്ലാതെ എസ്റ്റേറ്റ് അടച്ചുപൂട്ടിയത്. തുടർന്ന് വയനാട്ടിലും കോഴിക്കോടും തിരുവനന്തപുരത്തുംവച്ച് പലതവണ ചർച്ചകൾ നടന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. സർക്കാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങള്‍ അംഗീകരിക്കാനും മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. രാഷ്ട്രീയംമറന്ന് തൊഴിലാളികൾ ഒറ്റക്കെട്ടായി നടത്തിവരുന്ന പ്രതിഷേധം തുടരുകയാണ്.