കോഴിക്കോട് പയ്യോളി സ്വദേശി മുബാറക്കിന്റെ ദുരൂഹ മരണത്തിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പ്രവാസി വ്യവസായിയെ സഹായിക്കാൻ അന്വേഷണം അട്ടിമറിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം.
കൂലിപ്പണിക്കാരനായ ഇരുപത്തിയാറുകാരൻ മുബാറക്ക് കഴിഞ്ഞ ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. നാട്ടുകാരായ രണ്ടു പേർക്കൊപ്പം കാറിലിരിക്കുമ്പോഴാണ് സംഭവം. വിജനമായ പറമ്പിൽ നിർത്തിയിട്ട കാറിൽ മുബാറക്കും ഒരു പ്രവാസി വ്യവസായിയും മറ്റൊരു യുവാവും സംസാരിച്ചിരുന്നു. ഈ സമയം, കാർ സ്റ്റാർട്ട് ചെയ്തപ്പോൾ നിയന്ത്രണംവിട്ടെന്നും മുബാറക്ക് താഴെ വീണ് തലയടിച്ച് മരിച്ചെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പക്ഷേ, സംഭവദിവസം അപരിചിതരായ രണ്ടു പേർ കൂടി ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്നും അവർ ആരാണെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷൻകമ്മിറ്റി കുറ്റപ്പെടുത്തി. തുടക്കംതൊട്ടെ, പൊലീസിന്റെ അന്വേഷണം തെറ്റായ ദിശയിലാണെന്ന് നാട്ടുകാർ ആരോപിച്ചു.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നാണ് ആക്ഷൻകമ്മിറ്റിയുടെ ആവശ്യം. കാറുടമയായ പ്രവാസി വ്യവസായിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. എന്നാൽ, മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഫൊറൻസിക് സർജൻമാർ ഉൾപ്പെടെ വിദഗ്ധരുടെ അഭിപ്രായങ്ങൾ മാനിച്ചാണ് ഈ വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു.