ഭൂരഹിതരുടെ തർക്കംമൂലം വയനാട് പുൽപള്ളിയിലെ മിച്ചഭൂമി പതിച്ച് നൽകുന്നത് വൈകുന്നു. 2010ൽ മൂപ്പത്തിമൂന്ന്പേർക്ക് കൈവശരേഖ നൽകിയിരുന്നെങ്കിലും നിർദിഷ്ട ഭൂമി ആദിവാസികൾ കൈയേറിയതോടെയാണ് ഭൂമിവിതരണം തടസപ്പെട്ടത്. കൈവശരേഖ ലഭിച്ചവർക്ക് സ്ഥലം അളന്ന് തിരിച്ച് നൽകണമെന്ന് ഒരുവർഷംമുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ല.
പുൽപള്ളി ടൗണിനോട്ചേർന്ന് കിടക്കുന്ന രണ്ടേക്കർ പതിനെട്ട് സെന്റ് സ്ഥലത്തെചൊല്ലിയാണ് ഭൂരഹിതരുടെ തർക്കം. 2010ൽ പന്ത്രണ്ട് ആദിവാസി കുടുംബങ്ങൾക്ക് ഉൾപ്പടെ മൂപ്പത്തിമൂന്ന് പേർക്ക് സർക്കാർ കൈവശരേഖ നൽകി. അളന്ന് തിരിക്കാൻ ഉദ്യോഗസ്ഥർ എത്തിയതോടെ സമീപത്തെ കോളനികളിലുള്ള ആദിവാസികൾ തടഞ്ഞു. കരിമം, അമ്പലപ്പടി കോളനിവാസികൾ കുടിൽകെട്ടി സമരവും ആരംഭിച്ചു. സമരം ചെയ്യുന്നവർക്കുവേണ്ടി കേരള ആദിവാസി ഫോറം ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായി. എങ്കിലും mdLസ്ഥലം വിട്ടുനൽകില്ലെന്ന നിലപാടിലാണ് സമരക്കാർ.
ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിട്ടും ഭൂമി വിട്ടുകിട്ടാത്തതിനാൽ നേരത്തെ കൈവശരേഖ ലഭിച്ച മൂപ്പത്തിമൂന്ന് കുടുംബങ്ങളും സമരത്തിനൊരുങ്ങുകയാണ്. പ്രദേശത്തുള്ള സമരക്കാരെ ഒഴിപ്പിക്കാതെ സ്ഥലം അളന്നുതിരിക്കാനും ഉദ്യാഗസ്ഥർക്ക് കഴിയില്ല.