വടക്കന്‍ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലും കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും നടന്നു. രാവിലെ തിരുകർമങ്ങളിൽ പങ്കെടുത്ത് വിശ്വാസികൾ ഓശാന തിരുന്നാൾ ആചരിച്ചു. പ്രവാചക ദൗത്യവുമായി യേശുക്രിസ്തു ജറുസലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണകളുമായി വിശ്വാസികൾ ഓശാന ഞായറിനെ വരവേറ്റു.
തലശേരി സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ നടന്ന തിരുകർമങ്ങൾക്ക് മാർ ജോർജ് ഞെരളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. കോഴിക്കോട് മദർഓഫ് കത്തീഡ്രൽ പള്ളിയിൽ ബിഷപ് വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. താമരശേരി കത്തീഡ്രൽ പള്ളിയിൽ രൂപത അധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു.
വയനാട്ടിലെ തീർഥാടന കേന്ദ്രമായ ചീയ്യമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാദർ എൽദോ അതിരമ്പുഴ നേതൃത്വം നൽകി. കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പളളിയിലെ തിരുകര്‍മങ്ങള്‍ക്ക് മാനന്തവാടി രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പൊരുന്നേടം മുഖ്യകാര്‍മികത്വം വഹിച്ചു. വള്ളുവാടി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ബത്തേരി രൂപത അധ്യക്ഷൻ ജോസഫ് മാർ തോമസ് നേതൃത്വം നൽകി. ഓശാന ഞായറോടെ വിശുദ്ധവാരത്തിന് തുടക്കമായി.