മദ്യശാല മാറ്റി സ്ഥാപിക്കൽ വിവാദവുമായി ബന്ധപ്പെട്ട് വയനാട് പനമരം പഞ്ചായത്തിലെ യുഡിഎഫ് ഭരണം പ്രതിസന്ധിയിൽ. കോൺഗ്രസിന്റെ മദ്യനയത്തോട് യോജിക്കാതെ സിഎംപി അംഗങ്ങൾ മദ്യശാലയ്ക്ക് അനുകൂലമായി നിലപാടെടുത്തതോടെ പ്രസിഡന്റ് ലിസി തോമസ് രാജി സന്നദ്ധത അറിയിച്ചു. എന്നാൽ ഉടൻ രാജിവച്ച് ഭരണം എൽഡിഎഫിന് വിട്ടുകൊടുക്കേണ്ടന്ന നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
കഴിഞ്ഞ ഞായറഴ്ചയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിഎംപി അംഗവുമായ ടി.മോഹനന്റെ മകന്റെ പേരിലുള്ള കെട്ടിടത്തിൽ മദ്യശാല പ്രവർത്തനം ആരംഭിച്ചത്. പ്രതിഷേധം ശക്തമായതോടെ മദ്യശാലയ്ക്ക് അനുമതി നൽകില്ലെന്ന് ഭരണത്തിന് നേതൃത്വം നൽകുന്ന യുഡിഎഫ് പ്രഖ്യാപിച്ചു. എന്നാൽ മദ്യശാലവിഷയം ചർച്ച ചെയ്യാനായിചേർന്ന പ്രത്യേക യോഗത്തിൽ വൈസ് പ്രസിഡന്റ് ഉൾപ്പടെയുള്ള രണ്ട് സിഎംപി അംഗങ്ങൾ കൂറുമാറി. അതോടെ മദ്യശാലയ്ക്ക് അനുമതി നൽകണമെന്ന എൽഡിഎഫ് വാദം വിജയിച്ചു.
യുഡിഎഫിന് പന്ത്രണ്ടും എൽഡിഎഫിന് പതിനൊന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന്റെ അംഗബലം പത്തായി കുറഞ്ഞു. ഇതോടെയാണ് പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചത്. ഏതായാലും തിരക്കുപിടിച്ച് രാജിവയ്ക്കേണ്ടന്ന നിലപാട് ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിച്ചുകഴിഞ്ഞു. മദ്യശാലയ്ക്കെതിരെ ജനകീയ പ്രതിഷേധവും ശക്തമായിട്ടുണ്ട്.