പാലക്കാട് നഗരത്തിൽ പട്ടിക്കര ബൈപ്പാസിൽ പ്രവർത്തനം തുടങ്ങിയ ബവ്റിജസ് മദ്യവിൽപനശാലയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കോട്ടമൈതാനത്തിനു സമീപം പ്രവർത്തിച്ച ഒൗട്ട്്ലെറ്റാണ് ഇന്നലെ രാത്രിയോടെ പട്ടിക്കരയിലേക്ക് മാറ്റിയത്. പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ശകുന്തള ജംക്്ഷനിൽ നിന്ന് ഒലവക്കോടിന് പോകുന്ന പട്ടിക്കര ബൈപ്പാസിലെ കെട്ടിടത്തിൽ രാത്രിയോടെയാണ് മദ്യക്കുപ്പികൾ എത്തിച്ചത്. പതിവുപോലെ മദ്യവിൽപന തുടങ്ങാനിരിക്കെ സ്ത്രീകൾ ഉൾപ്പെടെയുളള നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മദ്യവിൽപനശാലയ്ക്ക് സമീപം ക്ഷേത്രവും വീടുകളും ഉണ്ടെന്നും ദൂരപരിധി ലംഘിച്ചാണ് പ്രവർത്തനമെന്നും നാട്ടുകാർ.
സമരക്കാർ പിന്മാറില്ലെന്ന് വന്നതോടെ പൊലീസ് ബലംപ്രയോഗിച്ചു. അറസ്റ്റു ചെയ്തു നീക്കി.
മദ്യപന്മാരുടെ ശല്യം പ്രദേശത്ത് ഉണ്ടാകില്ലെന്ന് എഎസ്പി ജി.പൂങ്കുഴലി നാട്ടുകാർക്ക് ഉറപ്പുനൽകി. നിരീക്ഷണത്തിനായി പൊലീസുകാർ എപ്പോഴുമുണ്ടാകും. പ്രതിഷേധക്കാരെ മാറ്റിയതോടെ ബവ്്റിജസ് ജീവനക്കാർ കൂടുതൽ മദ്യക്കുപ്പികൾ എത്തിച്ചു. മദ്യവിൽപന തകൃതിയായി തുടരുന്നു.