യുഡിഎഫ്, ബിജെപി ഹർത്താൽ മലബാറിലും പൂർണം. വാഹനങ്ങൾ സർവീസ് നിർത്തിവച്ചു. മിക്കയിടത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കോഴിക്കോട് ജില്ലയിൽചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴിച്ചുനിർത്തിയാൽ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. മെഡിക്കൽകോളജ് അടക്കമുള്ള ചില റൂട്ടുകളിൽ മാത്രം കെ.എസ് ആർ ടി സി ബസുകൾ പൊലീസ് സംരക്ഷണയോടെ സർവീസ് നടത്തി.റെയിൽവെസ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് പൊലീസ് വാഹനങ്ങളിൽ യാത്രാസൗകര്യമൊരുക്കി. സന്നദ്ധസംഘടനകളും യാത്രക്കാരെ സഹായിക്കാൻ നിരത്തിലിറങ്ങി.
കടകമ്പോളങ്ങൾപൂർണമായും അടഞ്ഞുകിടക്കുകയാണ്.
ജിഷ്ണുവിന്റെ നാടടക്കമുള്ള ഗ്രാമീണമേഖലകളിലും ഹർത്താൽ പൂർണമാണ്. കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് യുഡിഎഫ്, യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. കണ്ണൂരിൽ ഹർത്താൽ സമാധാനപരമാണ്. ചെറിയതോതിൽ സ്വകാര്യവാഹനങ്ങളും കെ.എസ് ആർ ടിസിയും സർവീസ് നടത്തുന്നുണ്ട്. ചരക്കുവാഹനങ്ങളു ം നിരത്തിലിറങ്ങി. കാസർകോട്ട് പൊതുഗതാഗതസംവിധാനമടക്കം ഹർത്താലിൽ സ്തംഭിച്ചു. കർണാടക ആർ ടിസിയും സർവീസ് നിർത്തി വച്ചു. കേരളത്തിലേക്് വരാനുള്ള നൂറുകണക്കിന് ചരക്കുവാഹനങ്ങൾ മഞ്ചേശ്വരം ചെക്പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയാണ്.
വയനാട്ടിൽ കൽപറ്റയിലും ബത്തേരിയിലും യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.കൽപറ്റ ടൗണിൽ വാഹനങ്ങൾ തടഞ്ഞ കോൺഗ്രസുകാരെ പൊലീസിടപെട്ട് നീക്കം ചെയ്തു. തുറന്നുപ്രവർത്തിച്ച വയനാട് ജില്ലാ ബാങ്ക്, കൽപറ്റ ജല അതോറിറ്റി ഓഫിസ്, വൈത്തിരി ഗ്രാമവികസനബാങ്ക് തുടങ്ങിയ വ യുഡിഎഫ് പ്രവർത്തകർ അടപ്പിച്ചു. വയനാട് കലക്ട്രേറ്റിലേക്ക് പ്രകടനമായെത്തിയ എ ബി വി പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പാലക്കാട് ജില്ലയിലും ഹർത്താൽ പൂർണമാണ്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ദേശീയ പാത വഴിയുള്ള ചരക്കുലോറി ഗതാഗതവും സംതംഭിച്ചു. പാലക്കാട് എസ് പി ഓഫിസിലേക്ക് യുഡിഎഫ് ,യുവമോർച്ച, പ്രവർത്തകർ മാർച്ച് നടത്തി.