കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിക പുതുക്കുന്നതിനായുള്ള മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. ചീമേനി ഹയർസെക്കണ്ടറി സ്കൂളിലാണ് ആദ്യ ക്യാംപ് നടക്കുന്നത്. നാലായിരത്തി നാനൂറ്റി എൺപത്തിയാറ് പേരയാണ് തിങ്കളാഴ്ച്ച വരെ നടക്കുന്ന ക്യാംപുകളില്‍ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്
എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളായി കണ്ടെത്തിയ പതിനൊന്ന് പഞ്ചായ്ത്തുകളിലെ രോഗികളെയാണ് ഇന്നു മുതൽ തിങ്കളാഴ്ച്ച വരെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽ പരിശോധിക്കുക. കോഴിക്കോട് ,തൃശ്ശൂർ ,കോട്ടയം ,ആലപ്പുഴ , തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 38 ഡോക്ടർമാരടങ്ങുന്ന സംഘമാണ് ഇതിനായി എത്തിയിരിക്കുന്നത്. ഇവര‍് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രോഗികളെ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
നാളെ രാജപുരത്തും അടുത്ത ദിവസങ്ങളില്‍ പെർഡാലയിലും പെരിയയിലും ബോവിക്കാനത്തുമാണ് ക്യാമ്പുകൾ. ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ കൂടി ഉൾപ്പെടുത്തി ദുരിതബാധിതരുടെ പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ 5548 പേരാണ് പട്ടികയിൽ ഉള്ളത്.ഇവർക്ക് മാത്രമാണ് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നത്.