കോഴിക്കോട് ബാലുശേരി എരമംഗലത്ത് ഒരാഴ്ച മുമ്പ് വിമുക്തഭടൻ ജീവനൊടുക്കിയത് പൊലീസ് മർദ്ദനത്തിൽ മനംനൊന്ത്. വിമുക്തഭടന്റെ ആത്മഹത്യാക്കുറിപ്പ് ബാഗിൽനിന്ന് ലഭിച്ചു. സ്വകാര്യ ബസ് വിമുക്ത ഭടന്റെ ബൈക്കിൽ തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചത്.
ബാലുശേരി എരമംഗലം സ്വദേശിയായ വിമുക്തഭടൻ രാജൻ നായർ കഴിഞ്ഞ 25നാണ് അയൽപ്പക്കത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. തലേന്ന്, മകനോടൊപ്പം ബൈക്കിൽ വരുമ്പോൾ സ്വകാര്യ ബസ് തട്ടിയിരുന്നു. ഈ സമയം, ബസ് ഉടമയും ജീവനക്കാരുമായുണ്ടായി വാക്കേറ്റമുണ്ടായി. ഇതേചൊല്ലി, ബാലുശേരി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെ, സ്റ്റേഷന്റെ മുമ്പിൽ നിർത്തിയപ്പോൾ വീണ്ടും വാക്കേറ്റമുണ്ടായി. ബഹളം കേട്ട് ഓടിയെത്തിയ ബാലുശേരി പൊലീസ് രാജൻ നായരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ബാലുശേരി പൊലീസിന്റെ മർദ്ദനത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് ആത്മഹത്യാക്കുറിപ്പിലും പറയുന്നുണ്ട്.
മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം, ചൂണ്ടിക്കാട്ടി ഡി.ജി.പിക്കു പരാതി നൽകി. പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭം തുടങ്ങാൻ നാട്ടുകാർ ആക്ഷൻകമ്മിറ്റി രൂപികരിച്ചു.