വയനാട് വൈത്തിരിയിൽ ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന ബവ്റിജസ് മദ്യവിൽപനകേന്ദ്രം കൽപറ്റ നഗരത്തിലേക്ക് മാറ്റിയതിനെതിരെ നഗരസഭ രംഗത്ത്. അനുമതിയില്ലാതെ വീട്ടിൽ പ്രവർത്തിക്കുന്ന മദ്യവിൽപനകേന്ദ്രം അടച്ചുപൂട്ടണമെന്നാണ് ഭരണസമതിയുടെ ആവശ്യം. ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നേടണമെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി ബവ്റിജസ് അധികൃതർക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
വൈത്തിരി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചിരുന്ന മദ്യവിൽപനകേന്ദ്രം കൽപറ്റ നഗരസഭയുടെ ഇരുപത്തിമൂന്നാം ഡിവിഷനിലെ പുഴമുടിയിലേക്ക് ഇന്നലെയാണ് മാറ്റിയത്. നഗരസഭയിൽ ലൈസൻസിന് അപേക്ഷപോലും നൽകാതെയായിരുന്നു നടപടി. ഇതിനെതിരെ പ്രദേശവാസികളും രംഗത്തെത്തി. നഗരസഭയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഉടൻതന്നെ ലൈസൻസിന് അപേക്ഷനൽകണമെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ വീട്ടിൽ പ്രവർത്തിക്കുന്ന മദ്യശാലയ്ക്ക് അനുമതി നൽകില്ലെന്ന നിലാപാടിലാണ് ഭരണസമിതി.
കൽപറ്റ ടൗണിൽ പ്രവർത്തിച്ചിരുന്ന മദ്യശാല ജനകീയ പ്രതിഷേധത്തെത്തുടർന്ന് ഒന്നരവർഷംമുൻപാണ് അടച്ച് പൂട്ടിയത്. ഈ മദ്യശാല മറ്റ് സ്ഥലങ്ങളിൽ ആരംഭിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും നഗരസഭ അനുമതി നൽകിയിരുന്നില്ല.