കരാറുകാരൻ ഉപേക്ഷിച്ചുപോയ ആദിവാസി ഭവനത്തിന്റെ നിർമാണം കോളജ് വിദ്യാർഥികൾ പൂർത്തീകരിച്ചു. വയനാട് ബത്തേരി ഡോൺ ബോസ്കോ കോളജിലെ കുട്ടികളാണ് കിടങ്ങിൽ കോളനിയിൽ പുരുഷു, കൊലുവി ദമ്പതികൾക്ക് വീട് നിർമിച്ച് നൽകിയത്.
മൂന്നംഗ ആദിവാസി കുടുംബം കഴിഞ്ഞ രണ്ടുവർഷമായി താമസിച്ച കൂരയാണിത്. കോളജ് വിദ്യാർഥികളുടെ കാരുണ്യത്തിൽ കൂരയിലെ ജീവിതം ഇന്നലെ അവസാനിച്ചു.
കുട്ടികൾചേർന്ന് മൂന്ന്മാസംകൊണ്ട് നിർമിച്ച വീട്ടിൽ ഇവർക്ക് മഴയും വെയിലും കൊളളാതെ താമസിക്കാം. കോളജിന്റെ തൊട്ടടുത്തുതന്നെയാണ് കിടങ്ങിൽ കോളനി. തറ നിർമിച്ചശേഷം കരാറുകാരൻ കടന്നുകളഞ്ഞതോടെയാണ് വിദ്യാർഥികൾ ഇടപെട്ടത്.
ശുചിമുറിയടക്കമുള്ള സൗകര്യങ്ങളാണ് വീടിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ ഇടപെടലിന് ട്രൈബൽ വകുപ്പും പിന്തുണ നൽകി.