ഖസാക്കിന്റെ കഥാഭൂമിയിൽ രണ്ടുക്കോടി രൂപയുടെ വികസന പദ്ധതി. ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ഒ.വി.വിജയൻ ലോകത്തിനു പരിചയപ്പെടുത്തിയ പാലക്കാട്ടെ തസ്രാക്കിലാണ് നവീകരണപ്രവൃത്തികൾ.
ഒരു ഗ്രാമത്തെയും അവിടുത്തെ ആളുകളെയും കഥാപാത്രമാക്കി ഒ.വി.വിജയൻ ഖസാക്കിന്റെ ഇതിഹാസം രചിച്ചതോടെയാണ് തസ്രാക്കും ഞാറ്റുപുരയുമൊക്കെ ലോകമറിഞ്ഞത്. അതേ ഞാറ്റുപുരയും മണ്ണും പഴമ നഷ്ടപ്പെടുത്താതെ മിനുക്കിയെടുക്കുകയാണിപ്പോൾ. ചുറ്റുമതിലും പടിക്കെട്ടുകളും നടവഴികളുമൊക്കെ ഇതിലുൾപ്പെടും. സ്മാരക ഗേറ്റു മുതല്‍ ഞാറ്റുപുര വരെയുള്ള റോഡിനിരുവശവും കരിമ്പനകളുണ്ടാകും. പ്രശസ്തരായ ശിൽപികൾ കഴിഞ്ഞ നാലു വർഷമായി സൃഷ്ടിച്ച 108 ശിൽപങ്ങളിലൂടെ ഖസാക്കിലെ കഥാപാത്രങ്ങളെയും കാണാം. ഒ വി വിജയന്റെ കഥകൾ, നോവലുകൾ, ലേഖനങ്ങൾ, കാര്‍ട്ടൂണുകൾ ,ചിത്രങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന ആര്‍ട് ഗാലറിയും പ്രത്യേകതയാണ്.
കാടുമൂടി ചെളിനിറഞ്ഞ അറബിക്കുളവും പരിസരവും വൃത്തിയാക്കാൻ ജില്ലാ പഞ്ചായത്താണ് തുക അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെയാണ് രണ്ടു കോടി രൂപയുടെ വികസനപദ്ധതി. നാല് വര്‍ഷത്തിനുള്ളില്‍ തസ്രാക്കിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയെന്നതാണ് ഒവി.വിജയൻ സ്മാരകസമിതിയുടെ ലക്ഷ്യം