കോഴിക്കോട് മിഠായിത്തെരുവിലെ സുരക്ഷാ പരിശോധന നിർത്തിവയ്ക്കണമെന്ന് വ്യാപാരികൾ. വിഷു.ഈസ്റ്റർ സീസൺ കഴിയുന്നതുവരെ പരിശോധന നടത്തരുതെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കലക്ടർക്ക് കത്തുനൽകി.
മിഠായിത്തെരുവിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം വ്യാപാരികൾ തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ പൊലീസ് സംരക്ഷണത്തോടെയായിരുന്നു ഇന്നത്തെ പരിശോധന. അഗ്നിശമനസേന, കോർപറേഷൻ, കെ.എസ്.ഇ.ബി , റവന്യൂ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിങ്ങനെ അഞ്ചു വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്ക് ദുരന്ത നിവാരണ നിയമമനുസരിച്ച് 7 ദിവസത്തെ നോട്ടീസ് നൽകി. ഈ സമയപരിധിക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചിലെങ്കിൽ കടകളുടെ പ്രവർത്തനാനുമതി റദ്ദാക്കും. എന്നാൽ സുരക്ഷാ പരിശോധന കച്ചവടത്തെ ദോഷകരമായി ബാധിക്കുന്നെന്നാണ് വ്യാപാരികളുടെ പരാതി. ഉൽസവ സീസൺ കണക്കിലെടുത്ത് അടുത്തയാഴ്ച മുതൽ ഏപ്രിൽ 20വരെ പരിശോധന താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.
എന്നാൽ കച്ചവടക്കാരുടേയും, ഉപഭോക്താക്കളുടേയും സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകൾ തുടരണമെന്നാണ് ഒരുവിഭാഗം വ്യാപാരികൾ ആവശ്യപ്പെടുന്നത്. മിഠായിത്തെരുവിലെ വൈദ്യുത ലൈനുകൾ പരിശോധിക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. പഴകിയ സർവ്വീസ് വയറുകൾ മാറ്റുന്നതടക്കമുള്ള ജോലികളാണ് പുരോഗമിക്കുന്നത്.