ഭവനനിർമാണത്തിന്ന് പ്രാധാന്യം നൽകി വയനാട് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. പതിനഞ്ച് കോടി ഏൺപത്തിമൂന്ന് ലക്ഷം രൂപയാണ് വീടുനിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. ജലസംരക്ഷണത്തിനായി ജലസേനയും വനിതകൾക്ക് മാത്രമായി വ്യവസായ പാർക്കും ആരംഭിക്കും. ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
എല്ലാവർക്കും വീടെന്ന ലക്ഷ്യത്തിനാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അഞ്ച് വീട് നിർമാണ പദ്ധതികളിലേക്ക് തുക അനുവദിച്ചു. വരൾച്ചയെ പ്രതിരോധിക്കാൻ ജലസംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികൾക്കും രൂപംനൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ യുവതീ യുവാക്കളെ ഉൾപ്പെടുത്തി ജലസേന ആരംഭിക്കും. വരൾച്ച രൂക്ഷമായ പുൽപള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകൾക്കായി ഒരുകോടി ഇരുപതുലക്ഷം രൂപയാണ് വകയിരുത്തിയത്. സ്ത്രീ സുരക്ഷയ്ക്കായി പ്രധാനപ്പെട്ട ടൗണുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ പതിനഞ്ച്്ലക്ഷം രൂപയും മാറ്റിവച്ചു. വനിതകൾക്ക്മാത്രമായി കേണിച്ചിറയിൽ വ്യവസായ പാർക്കിന് 70ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിക്ക് മാത്രമായി രണ്ടരക്കോടി രൂപയാണ് നീക്കിവച്ചത്.
നൂറ്റിരണ്ട് കോടി തൊണ്ണൂറ് ലക്ഷത്തി ഒൻപതിനായിരം രൂപ വരവും നൂറ്റിയൊന്ന് കോടി ഏൺപത്തിയഞ്ച്്ലക്ഷത്തി മൂപ്പത്തിയാറായിരം രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.