വായ്പ എടുക്കാത്തവർക്കും തിരിച്ചടച്ചവർക്കും ബാങ്കിന്റെ നോട്ടിസ് ലഭിച്ചതോടെ കോഴിക്കോട് അത്താണിക്കൽ എസ്.എൻ.ഡി.പി. യൂണിയൻ ഓഫിസിൽ പ്രതിഷേധം. വായ്പ എടുക്കാത്തവരുടെ തിരിച്ചറിയൽ രേഖ ബാങ്കിൽ എത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പൊലീസിനെ സമീപിച്ചു.
അത്താണിക്കൽ എസ്.എൻ.ഡി.പി യൂണിയൻ 66 ലക്ഷം രൂപ നാലുവർഷം മുമ്പ് ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നു. വിവിധ ശാഖകൾക്കു ഈ തുക വീതിച്ചു നൽകി. യൂണിയൻ അംഗങ്ങളായവർക്കു വായ്പയായി തുക വിതരണം ചെയ്തു. നാലു വർഷം കൊണ്ട് മുഴുവൻപേരും വായ്പ തിരിച്ചടച്ചു. പക്ഷേ, വായ്പ കുടിശികയുണ്ടെന്ന് കാട്ടി ബാങ്കിൽനിന്ന് നോട്ടിസ് ലഭിച്ചതോടെ ആളുകൾ അമ്പരന്നു. വായ്പ എടുക്കാത്ത അംഗ ങ്ങൾക്കും നോട്ടിസ് കിട്ടിയതോടെ പ്രതിഷേധം ഇരട്ടിയായി.
പ്രശ്നം രൂക്ഷമായതോടെ, വായ്പാ കുടിശിക തിരിച്ചടച്ച് എസ്.എൻ.ഡി.പി യൂണിയൻ തലയൂരി. നോട്ടിസ് കിട്ടിയവരോട് ക്ഷമയും പറഞ്ഞു. അപ്പോഴും ഒരു ചോദ്യം ബാക്കി. വായ്പ എടുക്കാത്തവരുടെ തിരിച്ചറിയൽ കാർഡും മറ്റു രേഖകളും എങ്ങനെ ബാങ്കിൽ എത്തി. ഇക്കാര്യം, ആളുകൾ ഉന്നയിച്ചപ്പോൾ ശാഖാ ഭാരവാഹികളോട് ചോദിക്കാനാണ് എസ്.എൻ.ഡി.പി. പ്രാദേശിക നേതൃത്വം പറഞ്ഞത്. പരാതിയുമായി നടക്കാവ് പൊലീസിനെ സമീപിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.