കോഴിക്കോട് കിഴക്കൻ പേരാമ്പ്രയിൽ ബി.ജെ.പി. പ്രാദേശിക നേതാവിന്റെ വീടിനു നേരെ ബോംബേറ്. ജനൽചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ബി.ജെ.പിയുടെ കിഴക്കൻ പേരാമ്പ്രയിലെ പ്രാദേശിക നേതാവായ ബാലൻ മീത്തലിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഭിത്തിയുടെ ഒരുഭാഗം പൊട്ടി. ജനൽചില്ലുകൾ തകർന്നു. ബോംബെറിഞ്ഞ ഭാഗത്തെ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. ശബ്ദം കേട്ട് ഓടി വരുമ്പോൾ രണ്ടു ബൈക്കുകൾ പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബസ് സ്റ്റോപ്പ് തകർത്തതിനെ ചൊല്ലിയുള്ള തർക്കം സി.പി.എം., ബി.ജെ.പി. സംഘർഷത്തിൽ കലാശിച്ചിരുന്നു. കട തകർക്കലും വീടിനു നേരെ ബോംബേറും തുടങ്ങി വിവിധ അക്രമങ്ങൾ ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ ബോംബേറുമെന്ന് പൊലീസ് കരുതുന്നു. അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചു.