കോഴിക്കോട് രാമനാട്ടുകരയിൽയു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താല്‍ സമാധാനപരം. വാഹനഗതാഗതത്തെ ബാധിച്ചില്ല.ഇന്നലെ ഭവനനിർമാണ സൊസൈറ്റി തിരഞ്ഞെടുപ്പിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് വൈകീട്ട് ആറ് വരെ ഹർത്താൽ
രാമനാട്ടുകരയിലെ ഭവന നിർമാണ സൊസൈറ്റി തിരഞ്ഞെടുപ്പിനിടെയായിരുന്നു അക്രമം. കള്ളവോട്ടിനെ ചൊല്ലി യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെ, കള്ളവോട്ട് ചെയ്ത ഒരാളെ യു.ഡി.എഫുകാർ പിൻതുടർന്നു. സി.പി.എമ്മിന്റെ പാർട്ടി ഓഫിസിലേക്ക് ഓടിക്കയറിയ ആളെ പുറത്തിറക്കണമെന്ന് യു.ഡി.എഫ്. പ്രവർത്തകർ ബഹളംവച്ചു. ഇതിന്റെ തുടർച്ചയായി ഒരുസംഘമെത്തി യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചെന്നാണ് പരാതി. യൂത്ത്കോൺഗ്രസ് ബേപ്പൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജിത്ത് പിലാക്കാട്, കെ.പ്രവീൺ, സി.അനീഷ് എന്നിവരെ പരുക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറേക്കാലമായി യു.ഡി.എഫാണ് സൊസൈറ്റി ഭരിക്കുന്നത്. അതേസമയം പാർട്ടി ഓഫിസിലേക്ക് അതിക്രമിച്ചുകയറിയവരെ പ്രതിരോധിക്കുകമാത്രമാണ് ചെയ്തതെന്ന്് സിപിഎം പറയുന്നു. ഹർത്താലിനെതുടർന്ന് രാമനാട്ടുകര മുൻസിപ്പാലിറ്റിയിൽ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.