പയ്യന്നൂരിന്റെ കലാഹൃദയം കവര്‍ന്ന് തിരുവാതിരച്ചന്തം. മലയാള മനോരമയുടെ തിരുവാദരം പരിപാടിയുടെ ഭാഗമായാണ് തിരുവാതിരക്കളി മല്‍സരം സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് മുതിര്‍ന്ന തിരുവാതിരക്കളി കലാകാരികളെ ആദരിച്ചു.
വന്ദനവും ശിവപാർവതി പ്രണയവും വഞ്ചിപ്പാട്ടും മംഗളവും ചൊല്ലി 24 സംഘങ്ങളാണുപയ്യന്നൂരില്‍ തിരുവാതിരക്കാലമൊരുക്കിയത്. മാതൃസമിതികളും റസിഡന്റ്സ് അസോസിയേഷനുകളും ക്ഷേത്രസമിതികളും മത്സരത്തിനെത്തി.
ആലക്കോട് അരങ്ങം ശിവപാർവതി തിരുവാതിരക്കളി സംഘം ഒന്നാംസ്ഥാനംനേടി. ഏഴിലോട് ശ്രീപാർവതി സംഘം രണ്ടും കീഴൂർ മഹാവിഷ്ണു ക്ഷേത്രം മാതൃസമിതി സംഘം മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇരുപതു മുതിര്‍ന്ന തിരുവാതിര കലാകാരികളെയാണ് ചലച്ചിത്രതാരം ഊര്‍മിളാ ഉണ്ണി ആദരിച്ചത്. പ്രത്യേക ഉപഹാരവും നൽകി. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. പയ്യന്നൂർ നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ എം.ബാബുരാജ്, സർക്കുലേഷൻ അസി. മാനേജർ പി.ജെ.മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.