പാലക്കാട് നെന്മാറയിൽ ആദിവാസി യുവാവിനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ്. മൂന്നാംമുറയാണ് പൊലീസ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. അതേസമയം പൊലീസ് നടപടിയിൽ വീഴ്ചയില്ലെന്നാണ് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്.
നെന്മാറ അടിപെരണ്ട ഒലിപ്പാറ ആദിവാസി കോളനിയിലെ ബാബു ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ പത്തൊൻപതിന് കേസിന്റെ വാറണ്ടുമായെത്തിയ െനന്മാറ എസ്്െഎയുെട നേതൃത്വത്തിലുളള പൊലീസ് ബാബുവിനെ പിടികൂടി മർദിച്ചെന്നാണ് പരാതി. കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയശേഷമാണ് ബാബു ആശുപത്രിയിൽ ചികിൽസ തേടിയത്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുളളവർ ആശുപത്രിയിലെത്തി ബാബുവിനെ കണ്ടു. സംഭവത്തിൽ ആലത്തൂർ ഡിവൈഎസ്പി അന്വേഷണം നടത്തിയെങ്കിലും പൊലീസിന് ക്ളീൻചിറ്റ് നൽകുന്നതാണ് റിപ്പോർട്ട്. പൊലീസുകാർ ബാബുവിനെ മർദിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ഡിസിസിയുടെ തീരുമാനം.