പ്രിയപ്പെട്ട വിദ്യാലയത്തിന്റെ മുറ്റത്ത് സ്ഥാപിക്കാൻ പൂർവവിദ്യാർഥികളുടെ വക കൂറ്റൻപേന ഒരുങ്ങി. കോഴിക്കോട് പന്നിക്കോട്ടെ എ.യു.പി. സ്കൂളിലെ പൂർവവിദ്യാർഥികളാണ് സ്കൂളിന്റെ ഓർമയ്ക്കായി കൂറ്റൻ പേന നിർമിച്ചത്.
ആറു മീറ്റർ മൂന്നിഞ്ച് നീളമുണ്ട് ഈ പേനയ്ക്ക്. ടോപ്പിന് ഒന്നരമീറ്റർ നീളവും. മഷി നിറയ്ക്കാൻ പ്രത്യേക അറ. വലിപ്പമുണ്ടെങ്കിലും ഭാരം കുറവായതിനാൽ ഒറ്റയ്ക്കെടുത്ത് ആർക്കും എഴുതാം. സ്കൂളിന് 67 വർഷം പഴക്കമുണ്ട്. ഈ ആറരപതിറ്റാണ്ടിനിടെ ആയിരകണക്കിന് വിദ്യാർഥികൾ പന്നിക്കോട് എ.യു.പി. സ്കൂളിന്റെ പടിയിറങ്ങി. എന്നും ഓർമിക്കാൻ പാകത്തിലുള്ള ഒന്ന് പൂർവവിദ്യാർഥികളുടെ വക സ്കൂളിന് വേണമെന്നായിരുന്നു തീരുമാനം. അങ്ങനെയാണ്, കൂറ്റൻ പേനയുടെ ആശയം വന്നത്. അരലക്ഷം രൂപ ചെലവിട്ടാണ് വലിയ പേന നിർമിച്ചത്. രാജേഷ് കളക്കുടിക്കുന്നാണ് കൂറ്റൻ പേനയുടെ ശിൽപി.
പി.വി.സി. പൈപ്പും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ചാണ് പേന നിർമിച്ചത്. റെക്കോർഡിനുള്ള എന്തെങ്കിലും സാധ്യതകൾ ഈ പേനയ്ക്കുണ്ടോയെന്ന് പൂർവവിദ്യാർഥികൾ അന്വേഷിക്കുന്നുണ്ട്.