ഒന്നരവർഷം മുൻപ് ശിലാസ്ഥാപനം നടത്തിയ പാലക്കാട്ടെ കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണം അനിശ്ചിതത്വത്തിൽ. തർക്കമുളള കെട്ടിടം പൊളിക്കാൻ ധാരണയായെങ്കിലും കരാറുകാരൻ നിർമാണപ്രവൃത്തികളിൽ നിന്നു പിന്മാറി. പ്രശ്നപരിഹാരം ഉടനുണ്ടാകുമെന്നാണ് കെഎസ്ആർടിസി എംഡിയുടെ ഉറപ്പ്.
കെഎസ്ആർടിസി എംഡി എം.ജി.രാജമാണിക്യം നേരിട്ടെത്തി സ്ഥിതിഗതികൾ ആരാഞ്ഞു. എംഎൽഎ ഷാഫി പറമ്പിൽ ഉൾപ്പെടെയുളളവർ കാര്യങ്ങൾ വിശദീകരിച്ചു. സ്റ്റാൻഡിലെ പ്രധാന കെട്ടിടം പൊളിച്ചിട്ട് ഒന്നരവർഷമായി. കെഎസ്ആർടിസി ജീവനക്കാരുടെ സഹകരണസംഘം ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം കൂടി പൊളിച്ചാൽ മാത്രമേ പുതിയ കെട്ടിടം നിർമിക്കാനാകു. പക്ഷേ ജീവനക്കാരിൽ ഒരു വിഭാഗം ഇതിന് തയ്യാറാകുന്നില്ല.
തർക്കമുളള കെട്ടിടം പൊളിക്കാൻ തീരുമാനിച്ചെങ്കിലും പ്രവൃത്തികളിൽ നിന്നു പിൻമാറുകയാണെന്ന് കരാറുകാരൻ അറിയിച്ചതോടെ ചർച്ചയും പൊളിഞ്ഞു. ഒന്നരവർഷമായി ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടു മൂലം നിർമാണ പ്രവൃത്തികൾ നടത്താനായില്ലെന്നാണ് കരാറുകാരന്റെ പരാതി. കെഎസ്ആർടിസി എംഡിയെ ഷാഫി പറമ്പിൽ എംഎൽഎയും പ്രതിഷേധം അറിയിച്ചു. സ്റ്റാൻഡ് നവീകരണം എന്നു നടക്കുമെന്ന് ഇനി കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് തീരുമാനിക്കാം