അട്ടപ്പാടിയുടെ മണ്ണിൽ കാർഷിക നേട്ടവുമായി സാമൂഹികപ്രവർത്തക ഉമാപ്രേമൻ. ശാന്തി ഗ്രാമത്തിലെ പതിനാറേക്കറിൽ ജൈവകൃഷിയിലൂടെയാണ് മാതൃക. ആദിവാസി സമൂഹത്തിന്റെ ഉന്നതിയ്ക്കായുളള നിരവധി പദ്ധതികളും ശാന്തി ഗ്രാമത്തിലെ കാഴ്ചയാണ്.
ജീവകാരുണ്യ സാമൂഹീക ആരോഗ്യ സേവന രംഗത്തു പ്രശസ്തമായ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന്റെ ഡയറക്ടറായ ഉമാപ്രേമൻ കൃഷിയെ അടുത്തറിഞ്ഞത് അട്ടപ്പാടിയുടെ മണ്ണിലൂടെയാണ്. ശാന്തിഗ്രാമത്തിൽ പതിനാറേക്കറിലായുളള കൃഷി. വന്യമൃഗശല്യം , ജലസേചന സൗകര്യങ്ങളില്ല എന്നീ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച തുടക്കം. കായ്ഫലമുളള പപ്പായ. ഒന്നും രണ്ടുമല്ല.രണ്ടായിരത്തി അഞ്ഞൂറെണ്ണമാണ് വേരുപിടിച്ചത്. ആഴ്ചയിൽ രണ്ടു ടൺവീതം കോയമ്പത്തൂർ മാർക്കറ്റിൽ വിൽക്കും. ഇതുമാത്രമല്ല മൂന്നേക്കറിലായി മുരിങ്ങയും വാഴയും അങ്ങനെ സർവതുമുണ്ട്. പൂർണമായും ജൈവകൃഷി.
ആദിവാസി സമൂഹത്തിന്റെ ഉന്നതിയ്ക്കായിയുളള നിരവധി പദ്ധതികളും ശാന്തിഗ്രാമത്തിലുണ്ട്. സ്വാന്തനചികിൽസ , സൗജന്യ ഡയാലിസിസ് , തുടർ ചികിൽസ.ഇതിനപ്പുറം ആദിവാസി സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുളള തൊഴിലിടങ്ങൾ. സാനിട്ടറി നാപ്കിൻ നിർമാണയൂണിറ്റാണ് പ്രധാനം. സൗജന്യമായി ആദിവാസി ഉൗരുകളിലും ഹോസ്റ്റലുകളിലുമൊക്കെ എത്തിക്കുന്നു.
കമുകിൻപാളകൊണ്ട് പാത്രങ്ങൾ നിർമിക്കുന്ന യൂണിറ്റും മികച്ച വരുമാനം നൽകുന്നു. ആദിവാസി കുരുന്നുകൾക്ക് സൗജന്യവിദ്യാഭ്യാസം നൽകാൻ പട്ടിമാളം ഉൗരിൽ രാജ്യാന്തരനിലവാരത്തിലുളള സ്കൂൾ ഉടൻ യാഥാർഥ്യമാകും. ഇങ്ങനെ നിരവധി പദ്ധതികൾ. ശാന്തിഗ്രാമത്തിന്റെ ശാന്തത ആസ്വദിക്കുന്നവരിൽ ഇപ്പോൾ ഇറോ ശർമിളയുമുണ്ട്.