എല്ലാവരും പലവിധത്തിലുള്ള ഹോബികൾക്ക് ഉടമകളായിരിക്കും. എന്നാൽ ആരും ശീലമാക്കാൻ ശ്രമിക്കാത്ത ഒരു ഹോബിക്ക് ഉടമയായ വയനാട്ടുകാരനെ പരിചയപ്പെടാം. ലോകത്തുള്ള പ്രധാന നദികളിലെയും ജലാശയങ്ങളിലെയും വെള്ളം ശേഖരിക്കുന്ന ബത്തേരി കോളിയാടി സ്വദേശി ദാമോദരന്‍ നായര്‍.
ജലശേഖരത്തിനായി ഒരു മുറിതന്നെ മാറ്റി വച്ചിരിക്കുന്നു. 110 ജലാശങ്ങളിൽനിന്ന് ശേഖരിച്ച വെളളം കുപ്പികളിലാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പുണ്യനദികളിലെയും കുളങ്ങളിലെയും കടലിലെയും ജലമുണ്ട്. ഒരു സുഹൃത്ത് ഏഴ് വർഷംമുൻപ് ഗംഗാജലം നൽകിയപ്പോഴാണ് ജലശേഖരണമെന്ന ആശയം ദാമോദരന്റെ മനസിലുദിച്ചത്.
ബ്രഹ്മപുത്ര, യമുന, നര്‍മദ, കാവേരി, ഗോദാവരി, എന്നിങ്ങനെ നീളുന്നു നദികളുടെ പട്ടിക. ചാവുകടലിലെ വെള്ളവും, യേശുക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദാന്‍ നദിയിലെ വെള്ളവും, മക്കയിലെ സംസം ജലവും ഈ മുറിയിലുണ്ട്. രാമേശ്വരത്തെ 21 കുളങ്ങളിലെ തീര്‍ഥവും പേരെഴുതി കുപ്പികളിലാക്കിയിരിക്കുന്നു.
ശേഖരത്തിലെ മിക്ക വെള്ളവും ദാമോദരൻ നേരിട്ട് കൊണ്ടുവന്നതാണ്. വിദേശത്തുനിന്നുള്ളവ സുഹൃത്തുക്കളും ബന്ധുക്കളുംവഴി വീട്ടിലെത്തിച്ചു.