വരൾച്ചമൂലം കുടിവെള്ളത്തിനുപോലും ആളുകൾ പരക്കംപായുമ്പോൾ ജലസംരക്ഷണത്തിൽ മാതൃകയായി വയനാട് പുൽപള്ളിയിലെ കർഷകൻ. സ്വന്തം വീട്ടിലെയും അയൽവാസിയുടെ വീട്ടിലെയും മലിനജലം ശുദ്ധീകരിച്ച് ഒരേക്കർ കൃഷിയിടത്തിലാണ് ചെറുതോട്ടിൽ സിബി വർഗീസ് ജലസേചനം നടത്തുന്നത്.
ഇതുപോലെ പാത്രം കഴുകിയും പല്ല് തേച്ചും കുളിച്ചും ഒരു വീട്ടിൽ ദിവസവും എത്ര ലിറ്റർ വെള്ളം ചിലവഴിക്കുന്നുണ്ട്. ഈ ആലോചനയാണ് സിബിയുടെ കൃഷിയിടത്തെ കടുത്ത വരൾച്ചയിലും പച്ചപ്പണിയിച്ച് നിറുത്തുന്നത്. മലിനജലം ഒരുതുള്ളി പാഴാകാതെ പൈപ്പുകൾ വഴി വീടിനടുത്ത് സ്ഥാപിച്ച ശുദ്ധീകരണ ടാങ്കിലെത്തിക്കുന്നു. അങ്ങനെ സിബിയുടെ വീട്ടിൽനിന്നും അയൽവാസിയുടെ വീട്ടിൽനിന്നുമായി ഒരുദിവസം ഏഴുന്നൂറ് ലിറ്റർ ജലമാണ് ശുദ്ധീകരിച്ചെടുക്കുന്നത്.
വീടിന്റെ മുറ്റം നിറയെ തക്കാളി ചെടിയും, പയറും മുളകുമെല്ലാം കരുത്തോടെ വളർന്ന് നിൽക്കുന്നു. ശുദ്ധീകരിച്ചെടുക്കുന്ന മലിനജലം രാവിലെയും വൈകുന്നേരവും തളിക്കുന്നതാണ് ഈ വളർച്ചയുടെ രഹസ്യം. കീടങ്ങളുടെ ശല്യവും കുറവാണെന്ന് സിബി പറയുന്നു.
കൃഷിയിടത്തിലെ മറ്റ് വിളകളക്കെല്ലാം തുള്ളിനന വഴിയാണ് ജലസേചനം നടത്തുന്നത്. ഈ സംവിധാനമെല്ലാം ഒരുക്കുന്നതിന് ആകെ ചിലവായത് ഇരുപതിനായിരം രൂപയാണ്. മഴക്കാലത്ത് വഴിയരികിലൂടെ വെറുതെ ഒഴുകിപോകുന്ന വെള്ളവും പുരയിടത്തിലെ കുഴികളിലേക്ക് തിരിച്ച് വിടും. അതുകൊണ്ടുതന്നെ സമീപത്തെ കിണറുകളെല്ലാം വറ്റിയപ്പോഴും സിബിയുടെ കിണറിനെയാണ് അയൽവാസികൾ ആശ്രയിക്കുന്നത്.