മലയാള മനോരമ യുവ മാസ്റ്റർമൈൻഡ് പുരസ്കാരം തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്. സ്കൂൾ തലത്തിൽ ചങ്ങനാശേരി പ്ളാസിഡ് വിദ്യാവിഹാർ സീനിയർ സെക്കണ്ടറി സ്കൂളും വിജയികളായി. മാസ്റ്റർമൈൻഡ് പ്രദർശനത്തിൽ കുട്ടികൾ അവതരിപ്പിച്ച പ്രോജക്ടുകൾ സർക്കാർ പ്രയോജനപ്പെടുത്തുമെന്ന് ഡി. ആർ. ഡി. ഒ ചെയർമാൻ ഡോ. എസ്. ക്രിസ്റ്റഫർ പറഞ്ഞു.
പൈപ്പുകളിലെ ചോർച്ച വേഗത്തിൽ കണ്ടെത്തി ജലംസരക്ഷിക്കാനുള്ള പ്രോജക്ടാണ് തൃശൂർ എൻജിനീയറിങ് കോളജിനെ വിജയികളാക്കിയത്. അടുക്കള മാലിന്യസംസ്കരണത്തിന് എളുപ്പവഴി കണ്ടെത്തിയപ്പോൾ ചങ്ങനാശേരി പ്ളാസിഡ് വിദ്യാവിഹാർ സീനിയർ സെക്കണ്ടറി സ്കൂളും ജേതാക്കളയി.
മാള മെറ്റ്സ് എൻജിനീയറിങ് കോളജ്, മലപ്പുറം കേളപ്പജി കോളജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻറ് ടെക്നോളജി എന്നിവർ കോളജ് തലത്തിൽ രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ തൃശൂർ വിദ്യാ അക്കാദമി പ്രത്യേക പുരസ്കാരം നേടി.
സ്കൂൾ തലത്തിൽ കൊച്ചി തേവയ്ക്കൽ വിദ്യോദയ സ്കൂൾ രണ്ടും കോഴിക്കോട് സെന്റ്.മേരീസ് ആംഗ്ളോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നും ചങ്ങനാശേരി എസ്.ബി ഹയർ സെക്കണ്ടറി സ്കൂൾ പ്രത്യേക പുരസ്കാരത്തിനും അർഹരായി.
പ്രോത്സാഹനം ലഭിച്ചാൽ ശാസ്ത്രലോകത്തെ നോബേൽ പുരസ്കാരം വീണ്ടും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ നൽകുന്നതാണ് മാസ്റ്റർമൈൻഡിലെ കുട്ടിക്കണ്ടുപിടിത്തങ്ങളെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയത്തിലെ ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ചെയർമാൻ ഡോ. എസ്. ക്രിസ്റ്റഫർ പറഞ്ഞു.
ഐ.ബി.എസ് ഗ്രൂപ്പ് സി.എം.ഡി, വി. കെ. മാത്യുസ്, മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു, ടെക്നോപാർക് മുൻ സി.ഇ.ഒ ജി. വിജയരാഘവൻ, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് കണ്ണംപുഴ, മലയാള മനോരമ അസോസിയേറ്റ് എഡിറ്റർ മാത്യൂസ് വർഗിസ് തുടങ്ങിയവർ പങ്കെടുത്തു.