തോൽക്കാത്ത മനക്കരുത്തിനു മുന്നിൽ വൈകല്യവും റേസിങ് ട്രാക്കും കീഴടങ്ങി. എട്ടടി താഴ്ചയുള്ള കുഴികളും ഉയർന്ന പ്രതലങ്ങളും ഇവർ താണ്ടിയത് അരയ്ക്കു കീഴെ തളർന്ന ശരീരവുമായി.കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ഫൺ ഡ്രൈവിലാണു ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 പേർ ഫോർ വീൽ ജീപ്പിൽ റേസിങ് ട്രാക്കിലൂടെ യാത്ര ചെയ്തത്. അരയ്ക്കു താഴെ തളർന്നവരെ പങ്കെടുപ്പിച്ചു നടത്തിയ ഫൺ ഡ്രൈവിന് ‘വിങ്സ് ഓഫ് ഹോപ്പ്’ എന്നാണു പേരിട്ടിരുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു ഫോർ വീൽ ജീപ്പുകളുമായി എത്തിയ 35 റേസിങ് ചാംപ്യൻമാർ ഭിന്നശേഷിയുള്ളവരെ ജീപ്പിൽ സഹയാത്രികരാക്കി റേസിങ് ട്രാക്കിലൂടെ യാത്ര ചെയ്തു. സാവധാനത്തിലായിരുന്നു യാത്ര. യഥാർഥ റേസിങ്ങിനു വേണ്ടിതന്നെ ഒരുക്കിയ ട്രാക്കിലെ കുഴികളിലൂടെയും ഉയർന്ന പ്രതലങ്ങളിലൂടെയും വണ്ടിയിലിരുന്നു ഭിന്നശേഷിക്കാർ യാത്രചെയ്തു. അൽപനേരത്തേക്കു ശരീരത്തിന്റെ അവശതകൾപോലും അവർ മറന്നു. പലരും രണ്ടു തവണ ട്രാക്കിലൂടെ യാത്ര ചെയ്തു.
ഫൺ ഡ്രൈവിനു നേതൃത്വം നൽകിയതു ബൈക്ക് റേസിങ്ങിനിടെ പരുക്കേറ്റു ശരീരം തളർന്ന ബലരാമനാണ്.തൃക്കൂരിലെ ബലരാമന്റെ പുരയിടത്തോടു ചേർന്ന രണ്ട് ഏക്കർ സ്ഥലത്താണു ട്രാക്ക് ഒരുക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു ഭിന്നശേഷിക്കാരെ തൃക്കൂരിൽ എത്തിച്ചതും റേസിങ് ട്രാക്ക് ഒരുക്കിയതും വന്നവർക്കെല്ലാം ഭക്ഷണം ഒരുക്കിയതുമൊക്കെ വീൽ ചെയറിൽ മാത്രം ഇരിക്കാൻ സാധിക്കുന്ന ബലരാമന്റെ നേതൃത്വത്തിലാണ്.
ഫൺ ഡ്രൈവ് കാണാനെത്തിയവർക്കുവേണ്ടി കേരള അഡ്വഞ്ചർ സ്പോർട് ക്ലബിന്റെ നേതൃത്വത്തിൽ യഥാർഥ റേസിങ് മത്സരവും ഒരുക്കിയിരുന്നു. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജിലെ എൻഎസ്എസ് വൊളന്റിയേഴ്സ് സഹായവുമായി എത്തി. ഫൺ ഡ്രൈവിന്റെ ഉദ്ഘാടനം തൃശൂർ റൂറൽ എസ്പി എൻ.വിജയകുമാർ നിർവഹിച്ചു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഫാ. ബാബു പാണാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു.