തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമാണ തടസങ്ങൾ നീക്കാൻ നടപടി. സ്ഥലമേറ്റെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും. അടുത്ത ബജറ്റിൽ പാലത്തിനായി തുക അനുവദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഉറപ്പ് നൽകി.
തൃശൂർ എറണാകുളം ജില്ലകളുടെ തീരദേശത്തെ ബന്ധിപ്പിക്കാൻ അഴീക്കോട് മുനമ്പം പാലമെന്ന ആവശ്യത്തിന് വർഷ്ങളുടെ പഴക്കമുണ്ട്. 2011ൽ തറക്കല്ലിട്ടെങ്കിലും തുടർനടപടിയൊന്നുമുണ്ടായില്ല. സ്ഥലമേറ്റെടുക്കൽ വൈകുന്നതാണ് പ്രധാന തടസം. ഈ ചുവപ്പ് നാടയുടെ കുരുക്കഴിക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തൽ തിരുവനന്തപുരത്തും കലക്ടറുടെ നേതൃത്വത്തിൽ തൃശൂരിലും യോഗം വിളിച്ച് ആദ്യഘട്ടനടപടികളുടെ പദ്ധതി തയാറാക്കി. മൂന്ന് മാസത്തിനുള്ളിൽ പാലത്തിനുള്ള സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം.
അഴീക്കോട് മുനമ്പം എന്നിവിടങ്ങളിൽ നിന്നായി ഒന്നരയേക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. രണ്ട് ജില്ലകളിലായി കിടക്കുന്ന ഭൂമിയായതിനൽ ഇരു ജില്ലാ ഭരണകൂടത്തെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് തയാറാക്കുന്നത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാലുടൻ തുക അനുവദിച്ച് നിർമാണം ആരംഭിക്കാമെന്ന ഉറപ്പും പൊതുമരാമത്ത് മന്ത്രി അറിയിച്ചട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരക്കുന്നത്.