വരൾച്ച രൂക്ഷമാകുന്നതിനൊപ്പം മൂന്നാറിലെ തോട്ടം മേഖലയിലും പരിസരപ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമാകുന്നു. മാട്ടുപ്പെട്ടിയിൽ പുലിയുടെ ആക്രമണത്തിൽ ഒരു പശുകൂടി ചത്തു. പുലിയും കടുവയും തേയിലതോട്ടങ്ങളിലെത്തിയതോടെ തോട്ടം തൊഴിലാളികളുടെ ജീവനും ഭീഷണിയായി.
മാട്ടുപ്പെട്ടി എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിൽ മുരുകേശന്റെ കറവപ്പശുവാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. ഞായറാഴ്ച്ച മേയാൻവിട്ട പശു തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊഴുത്തിന് നൂറ് മീറ്റർ അകലെ തേയിലതോട്ടത്തിൽ ജഡം കണ്ടെത്തി. ജഡത്തിന്റെ പകുതിയിലേറെ ഭാഗവും പുലി ഭക്ഷിച്ചു. സമീപം പുലിയുടെ കാൽപാടുകളും കണ്ടെത്തി. ഒരുമാസത്തിനിടെ തോട്ടം മേഖലയിലെ നാല് പശുക്കളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. പെരിയവാര പുതുക്കാട് ഡിവിഷനിലും, ലക്ഷ്മി എസ്റ്റേറ്റിലും പുലിയിറങ്ങി.
അതിരാവിലെ തേയിലതോട്ടങ്ങളിൽ ജോലിക്കിറങ്ങുന്ന തൊഴിലാളികളുടെ ജീവനും വന്യമൃഗങ്ങൾ ഭീഷണിയാവുകയാണ്. തേയിലതോട്ടങ്ങൾക്കിടയിൽ നിലയുറപ്പിക്കുന്ന വന്യമൃഗങ്ങളെ കണ്ടെത്തുക പ്രയാസമാണ്. വേനൽ വരുംദിവസങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാകുമെന്ന് ഉറപ്പാണ്. ഇത് പ്രതിരോധിക്കാൻ കാര്യമായ നടപടികൾ വനംവകുപ്പ് സ്വീകരച്ചിട്ടില്ലെന്നും ആരോപണമുണ്ട്.