കാഞ്ഞിരപ്പള്ളിയിൽ എൽപി സ്കൂൾ പരിസരത്ത് മാംസാവശിഷ്ടങ്ങൾ തള്ളി. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പട്ടതിനെത്തുടര്‍ന്ന് സ്കൂളിന് അവധി നൽകി.
കാഞ്ഞിരപ്പള്ളി എറികാട് പ്രവർത്തിക്കുന്ന മന്നം മെമ്മോറിയൽ എൽ പി സ്കൂള്‍ പരിസരത്താണ് രാത്രിയുടെ മറവിൽ കോഴിമാലിന്യം കൊണ്ടുതള്ളിയത്. അമ്പതിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ പരിസരത്ത് മാലിന്യം തള്ളിയത് വിദ്യാർഥികളെയും അധ്യാപകരയും ഏറെ വലച്ചു. ദുർഗന്ധം കാര്യമാക്കാതെ ക്ലാസുമായി മുന്നോട്ടുപോയെങ്കിലും വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ക്ലാസ് നിർത്തിവച്ചു. തുടർന്ന് മാനേജരുമായും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായും ബന്ധപ്പെട്ട ശേഷം അധ്യാപകർ സ്കൂളിന് അവധി നൽകി.
സ്കൂളിന് ഒരു കിലോമീറ്റർ അകലെയായി തുമ്പമടയിലെ പാതയോരത്തും മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. വണ്ടൻപുറം, തുമ്പമട, എറികാട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറിലേറെ കുടുംബങ്ങൾക്ക് ആശ്രയിക്കുന്ന കിണറിന് സമീപമാണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കോടതിയുടെ പരിസരത്തും കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യങ്ങൾ തള്ളിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി