പുതുവത്സരാഘോഷത്തിന്‍റെ സന്തോഷത്തിൽ നിന്ന് മരണത്തിലേക്കായിരുന്നു ഇന്നലെ വരാപ്പുഴയിൽ അപകടത്തിൽപെട്ട കുസാറ്റ് വിദ്യാർഥികളുടെ യാത്ര. കടമക്കുടിയിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വിദ്യാർഥികളിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർ അപകടനില തരണം ചെയ്തു.
കുസാറ്റിലെ ബിടെക് ഐടി നാലാംവർഷ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. കടമക്കുടിയിൽ പുതുവത്സരം ആഘോഷിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇതനുസരിച്ച് അതുല്യ എസ് നായർ കളമശേരിയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലേക്ക് ഹോസ്റ്റലിൽ താമസിക്കുന്ന ജിജിഷ ജാഫറും, ആതിരയും ഗുഡിയ ലാലും എത്തി. ഇവിടെ ഒത്തുചേർന്നു.
ഇതിന് ശേഷം കാറുമായെത്തിയ അക്ഷയ് ശശിധരനൊപ്പം കടമക്കുടിയിൽ പുതുവത്സരം ആഘോഷിക്കാൻ പോയി. ഇവർക്ക് പിന്നാലെ ബൈക്കിൽ രണ്ടുവിദ്യാർഥികളും ഉണ്ടായിരുന്നു. കടമക്കുടിയിൽ പുതുവത്സരമാഘോഷിച്ച് രാത്രി ഒരുമണിയോടെ മടങ്ങുമ്പോളായിരുന്നു അപകടം. ജിജിഷയും കാറോടിച്ച അക്ഷയും അപകടത്തിൽ മരിച്ചു. മറ്റു മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ ഇവർ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.