വൈക്കം വേമ്പനാട്ടു കായലിൽ വ്യാപകമായി കക്ക പൊട്ടി നശിക്കുന്നു. ഒരു വർഷം വളർച്ചയെത്തിയ കക്കാ മുതൽ വലിയ കക്ക വരെ പൊട്ടിവീഴാൻ തുടങ്ങിയതോടെ കക്കയിറച്ചിയുടെ ലഭ്യതയിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. ചൂടുകടുത്തതും കായൽ മലിനീകരണവുമാണ് കക്കയുടെ നാശത്തിന് കാരണമാവുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
വലിയ കക്കയടക്കം ചത്തടിയാൻ തുടങ്ങിയതോടെ ഇറച്ചി വിൽപന നടത്തുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന് വടക്കു ഭാഗത്ത് ടി വി.പുരം മുതൽ മുറിഞ്ഞപുഴ വരെയുള്ള കായൽപ്രദേശത്താണ് കക്ക വ്യാപകമായി പൊട്ടി നശിക്കുന്നത്. ചൂട് കനത്തത് കാരണമായി പറയുന്നുണ്ടെങ്കിലും വേനൽകാലത്ത് ഇതുവരെ കാണാത്ത രീതിയിലുള്ള നാശമാണ് ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. ജില്ലയിൽ കുമരകം, വെച്ചൂർ, പള്ളിപ്പുറത്തുശേരി എന്നിവടങ്ങളിലായി നാലു കക്ക സഹകരണ സംഘങ്ങളാണുള്ളത്. സംഘങ്ങളുടെ കീഴിലും അല്ലാതെയുമായി അയ്യായിരത്തിലധികം കുടുംബങ്ങളാണ് കക്കാവാരി ജീവിക്കുന്നത്, കക്കകൾ പൊട്ടിവീഴാൻ തുടങ്ങിയതോടെ , ഇറച്ചിയിലൂടെ വരുമാനം നേടുന്ന തൊഴിലാളി കുടംബങ്ങളും പട്ടിണിയിലായി. 20 കിലോ വരുന്ന ഒരു കുട്ട കക്കയിൽ നിന്ന് 3 കിലോ ഇറച്ചി കിട്ടിയിരുന്നത് 2 കിലോ ആയി കുറഞ്ഞു
നിലവിൽ ഒരു കിലോ വലിയ കക്ക ഇറച്ചിക്ക് 70 രൂപയും ചെറിയ കക്ക ഇറച്ചിക്ക് 30 രൂപയുമാണ് തൊഴിലാളികൾക്ക് കിട്ടുന്നത്,. കക്കകളുടെ പ്രജനന സമയമല്ലാത്തത്തിനാൽ മല്ലികക്കയ്ക്ക് നാശമുണ്ടായിട്ടില്ല എന്നതാണ് ഏക പ്രതീക്ഷ. എന്നാൽ പ്രജനന സമയത്ത് ഈ സാഹചര്യം തുടർന്നാൽ കക്കയുടെ ലഭ്യതയിൽ ഗുരുതര പ്രതിസന്ധിയാവും ഉണ്ടാവുക. വേമ്പനാട്ട് കായലിലെ ഈ സാഹചര്യത്തെപ്പറ്റി പഠനം നടത്തി അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ തൊഴിലാളികളുടെ അന്നം മുട്ടും.