ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ നെട്ടോടമോടിച്ച് എറണാകുളം ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ ആശുപത്രി. ലക്ഷക്കണക്കിന് രൂപ തൊഴിലാളികളിൽ നിന്ന് വിഹിതമായി കൈപറ്റുന്ന ആശുപത്രിയിൽ കൃത്യമായ ചികിത്സയോ മരുന്നോ ഇല്ല. താഴ്ന്ന വരുമാനക്കാരായ ജോലിക്കാർക്ക് ആശ്രയമാകേണ്ട ഇ.എസ്.ഐ ആശുപത്രി ഇവർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം.
കളമശേരിയിൽ കരാർ തൊഴിലാളിയായ ഹൃദ്രോഗിയായ സുരേന്ദ്രൻ മരുന്ന് വാങ്ങാൻ ചെലവാക്കിയ തുക തിരികെ ലഭിക്കാൻ കഴിഞ്ഞ ഒരു വർഷമായി ഇ.എസ്.ഐ ഡിസ്പെൻസറി കയറി ഇറങ്ങുന്നു. സുരേന്ദ്രനെ പോലെ ഇവിടെ ദിവസേനയെത്തുന്ന നൂറ് കണക്കിന് രോഗികൾക്ക് പറയാനുള്ളതും അവഗണനയുടേയും ദുരിതത്തിന്റേയും കഥകൾ തന്നെ.
ജില്ലയുടെ വ്യവസായമേഖലയിലെ ആയിരകണക്കിന് തൊഴിലാളികളുടെ മുഖ്യആശ്രയകേന്ദ്രമാണ് ഉദ്യോഗമണ്ഡലിലെ ഇ.എസ്.ഐ ആശുപത്രി. മുഖ്യ ആശുപത്രിയുടെ അരകിലോമീറ്റർ അകലെയുള്ള സിഡ്പെൻസറിയിൽ നിന്ന് ലഭിക്കുന്ന അനുമതിയുമായി മാത്രമേ രോഗികൾക്ക് ഒ.പിയിൽ അടക്കം ചികിത്സതേടാൻ സാധിക്കൂ. ഗുരുതരാവസ്ഥയിൽ അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികൾക്കും തുടർചികിത്സയ്ക്ക് ഡിസ്്പെൻസറിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. ഡിസ്പെൻസറിയിൽ ഉള്ളതാകട്ടെ ആകെ രണ്ട് ഡോക്ടർമാരും. ഒ.പിയിൽ ചികിത്സതേടുന്ന രോഗികൾക്ക് മരുന്ന് വാങ്ങണമെങ്കിലും അരകിലോമീറ്റർ അകലെയുള്ള ഡിസ്പെൻസറിയിൽ എത്തണം.
ഡിസ്പെൻസറി കെട്ടിടത്തിൽ മരുന്ന് സൂക്ഷിച്ചിരിക്കുന്ന സ്ഥലം കൂടി ശ്രദ്ധിക്കുക. വൃത്തിഹീനമായ സാഹചര്യത്തിൽ കൂട്ടിയിട്ടിരിക്കുന്ന മരുന്നുകളിൽ കാലപഴക്കം ചെന്നവയും അടങ്ങുന്നു. വൻ തുക ചെലവഴിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടാൻ മാർഗമില്ലാത്തതിനാൽ തന്നെ ഈ അസൗകര്യങ്ങളും അനാസ്ഥയും പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളിലെ രോഗികൾ നിശബ്ദം സഹിക്കുന്നത്.