ആലുവയില്‍ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.മൂന്നുപേർക്ക് പരുക്കേറ്റു. എറണാകുളം ചെറായി സ്വദേശിയായ സിആർപിഎഫ് ഉദ്യോഗസ്ഥനും ഇയാളുടെ ഭാര്യാമാതാവുമാണ് മരിച്ചത്. രാവിലെ ആറരയോടെ ആലുവ ബൈപ്പാസിലായിരുന്നു അപകടം. ചെറായിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനത്തിൽ അങ്കമാലി ഭാഗത്ത് നിന്ന് വന്ന ചരക്കുലോറി ഇടിക്കുകയായിരുന്നു.
ചെറായി സ്വദേശിയായ സിആർപിഎഫ് സബ് ഇൻസ്പെക്ടർ പ്രദീപ്, ഭാര്യാമാതാവ് തമിഴ്നാട് നാഗപട്ടണം സ്വദേശി സുശീല എന്നിവരാണ് മരിച്ചത്. പുലർച്ചെ തമിഴ്നാട്ടിൽ നിന്നെത്തിയ സുശീലയെയും കുടുംബത്തെയും റയിൽവേസ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇടിയിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ശബരിമലയിലെ ഡ്യൂട്ടിക്ക് ശേഷം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രദീപ് നാട്ടില്‍ തിരിച്ചെത്തിയത്. പ്രദീപിന്റെ ഭാര്യയും സിആർപിഎഫ് മുൻ ജീവനക്കാരിയുമായ അമ്മു അടക്കം മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.