കായികരംഗത്തെ സമഗ്രസംഭാവനയ്്ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച പരിശീലകനെ മഹാരാജാസ് കോളജ് അധികൃതര്‍ അവഹേളിച്ചതായി പരാതി. രാജ്യാന്തരതാരവും പ്രമുഖ പരിശീലകനുമായ പി.ആർ.പുരുഷോത്തമനെയാണ് സിന്തറ്റിക്ക് ട്രാക്ക് അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ പുറത്താക്കി അപമാനിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഉത്തരവ് പ്രതികാര നടപടിയാണെന്ന് വിദ്യാർഥികൾ കലക്ടർക്ക് പരാതി നൽകി.
ഒളിംപ്യൻമാരായ ബീനാമോളും കെ.എം.ബിനുവും അടക്കം ഒട്ടേറെ കായികതാരങ്ങളുടെ പരിശീലകനായിരുന്നു പി.ആർ.പുരുഷോത്തമൻ. നാലുപതിറ്റാണ്ട് മുൻപ് ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. സായിയിൽനിന്ന് വിരമിച്ചതിന് പിന്നാലെ 2007ലാണ് ഇദ്ദേഹത്തെ മഹാരാജാസ് കോളജ് സിന്തറ്റിക്ക് ട്രാക്കിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. സിന്തറ്റിക്ക് ട്രാക്കും മൈതാനവും കൃത്യമായി പരിപാലിച്ചെന്ന് മാത്രമല്ല ഏഴുവർഷംകൊണ്ട് 26 ലക്ഷം രൂപ സ്റ്റേഡിയത്തിൽ നിന്ന് വരുമാനവുമുണ്ടാക്കി. ഈ മാസം ആദ്യമാണ് ആറായിരം രൂപമാത്രം പ്രതിമാസ വരുമാനമുള്ള അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത്നിന്ന് പി.ആർ.പുരുഷോത്തമനെ നീക്കിയത്. വിശദീകരണം പോലും ചോദിക്കാതെയായിരുന്നു നടപടി. മഹാരാജാസ് കോളജിലെ കായികവിഭാഗത്തിലെ ചില അധ്യാപകരുടെ വ്യക്തിവിരോധമാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.