തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണ തടസം നീക്കാൻ മന്ത്രിതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വനംമന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആറ് മാസത്തിനുള്ളിൽ നിർമാണം ആരംഭക്കുമെന്ന് വനംമന്ത്രി പ്രഖ്യാപിച്ച ശേഷവും ടെന്‍ഡർ നടപടി പോലൂം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേകയോഗം വിളിച്ചത്.
പലതവണ നിർമാണ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ നിർമാണം ആരംഭിക്കാത്ത പദ്ധതിയാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. കഴിഞ്ഞ ഇടത്, വലത് സർക്കാരുകളുടെ കാലത്ത് ഉടൻ നിർമാണമെന്ന പ്രഖ്യാപനമല്ലാതെ നടപടിയുണ്ടായിരുന്നില്ല. നിലവിലെ സർക്കാരിന്റെ തുടക്കത്തിൽ തന്നെ വനംമന്ത്രി സ്ഥലം സന്ദർശിച്ച് ആറ് മാസത്തിനുള്ളിൽ നിർമാണം തുടങ്ങുമെന്നും പ്രഖ്യാപിച്ചു. എന്നിട്ടും ടെണ്ടർ നടപടി പോലൂം പൂർത്തിയാകാതെ വന്നതോടെ പാർക്കിനായി പ്രവർത്തിക്കുന്ന സംഘടനകൾ സമരത്തിനൊരുങ്ങി. ഇതിനിടെ സ്ഥലം എം. എൽ.എ കെ. രാജൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതലയോഗം വിളിക്കുന്നത്.
പാർക്കിന്റെ നിർമാണ നടപടികൾക്ക് നേതൃത്വം നൽകിയിരുന്ന സ്പെഷൽ ഓഫീസർ വിരമിച്ചെങ്കിലും പുതിയ നിയമനമായിട്ടില്ല. ടെണ്ടർ നടപടി പൂർത്തിയാക്കി ആദ്യഘട്ട നിർമാണം ഉടൻ ആരംഭിക്കേണ്ടതുമുണ്ട്. 330 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കൂടുതൽ തുകയും അനുവദിക്കണം. ഇത്തരം കാര്യങ്ങളെല്ലാം യോഗം ചർച്ച ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗവും വിളിച്ച് ഉടൻ നിർമാണം ആരംഭിക്കാനാണ് ശ്രമമെന്നും എം. എൽ.എ കെ. രാജൻ അറിയിച്ചു.