വരൾച്ചയിലേക്ക് നീങ്ങുമ്പോളും തൃശൂർ മെഡിക്കൽ കോളജിലെ ജലസമൃദ്ധമായ കുടിവെള്ള പദ്ധതികൾ പാഴാകുന്നു. നാല് കുളങ്ങളാണ് ആരും തിരിഞ്ഞ് നോക്കാതെ നശിക്കുന്നത്. ലക്ഷങ്ങൾ മുടക്കിയ ഈ കുളങ്ങൾ നശിക്കുമ്പോൾ കുടിവെള്ളം കണ്ടെത്താനായി മറ്റ് പദ്ധതികൾക്ക് വീണ്ടും പണം മുടക്കാനൊരുങ്ങുകാണ് മെഡിക്കൽ കോളജ് ഭരണസമിതി. 2013 ലെ വേനൽക്കാലത്ത് ആശുപത്രിയിലേക്കായി അടിയന്തിര പ്രാധാന്യത്തോടെ കുത്തിയതാണ്.
വർഷമിത്രയായിട്ടും ഒരു പൈപ്പിട്ട് ഈ വെള്ളം ആശുപത്രിയിലെത്തിക്കാൻ കുളംകുത്തിയവർ മറന്നുപോയി. ഭംഗിയായി കെട്ടിസംരക്ഷിച്ചിട്ടുണ്ടെങ്കിലും വെറുതെ വറ്റിപ്പോകുന്ന ഈ വെള്ളം ഉപയോഗപ്പെടുത്താൻ ഈ വേനൽകാലത്തും ആലോചനയില്ല. വേനലിൽ മാറ്റമുണ്ടായില്ലങ്കിൽ ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മെഡിക്കൽ കോളജിലെ രോഗികൾ വെള്ളത്തിനായി അലയേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. അപ്പോളും ഈ കുളങ്ങൾ ഇങ്ങിനെ കിടക്കുന്നുണ്ടാവും.