തൃശൂർ മെഡിക്കൽ കോളജിൽ കാൻസർ റേഡിയേഷൻ ചികിത്സ പൂർണമായും നിലച്ചു. റേഡിയേഷൻ യന്ത്രം പണിമുടക്കിയതോടെയാണ് ചികിത്സ വീണ്ടും അവതാളത്തിലായത്. ഇതോടെ റേഡിയേഷൻ വേണ്ട രോഗികളെ ആശുപത്രിയിൽ നിന്ന് പറഞ്ഞയച്ചു.
തൃശൂർ മെഡിക്കൽ കോളജിലെ ഏക റേഡിയേഷൻ യന്ത്രമാണ് ഇന്നലെ വൈകിട്ടോടെ പൂർണമായും പണിമുടക്കിയത്. കാലപ്പഴക്കം മൂലം കണ്ടം ചെയ്യാറായി യന്ത്രത്തിന്റെ തകരാറെന്താണെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല. അതിന് ചെന്നൈയിൽ നിന്ന് സാങ്കേതിക വിദഗ്ദരെത്തണം. അത് എന്നെത്തുമെന്ന കാര്യത്തിൽ പോലും ഉറപ്പില്ലാത്തതിനാൽ റേഡിയേഷൻ ചികിത്സ വേണ്ട രോഗികളെ പറഞ്ഞയച്ചു. അടുത്ത ദിവസങ്ങളിൽ റേഡിയേഷന് ബുക്ക് ചെയ്തിരുന്നവരോടെ അറിയിപ്പുണ്ടാകും വരെ ആശുപത്രിയിലേക്ക് എത്തേണ്ടതില്ലെന്നും അറിയിച്ചു. ചുരുക്കത്തിൽ തൃശൂർ മെഡിക്കൽ കോളജിൽ കാൻസർ ചികിത്സതന്നെ ഇല്ലെന്നായി.
മൂന്ന് ജില്ലകളിലെ രോഗികളുടെ ആശ്രയമായ ഏക സർക്കാർ ചികിത്സാ കേന്ദ്രമാണ് അടച്ച് പൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. മുൻകാലങ്ങളിലെ ചെറിയ തകരാർ പരിഹരിക്കുന്നതിലെ ഗുരുതര വീഴ്ചയാണ് ഇതിന്റെ കാരണം.
മൂന്ന് വർഷത്തിലേറെയായി ഇവിടത്തെ റേഡിയേഷൻ യന്ത്രം ഇടക്കിടെ തകരാറിലാകുന്നുണ്ട്. പുതിയ യന്ത്രം വാങ്ങുമെന്ന് ആരോഗ്യവകുപ്പ് പലതവണ അറിയിച്ചെങ്കിലും ഒരുനടപടിയുമുണ്ടായില്ല. ഏഴ് മാസം മുൻപ് യന്ത്രം തകരാറിലായപ്പോൾ റേഡിയേഷൻ സോഴ്സ് മാറ്റിവയ്ക്കണമെന്ന് കണ്ടെത്തിയെങ്കിലും അതിന് അനുമതി നേടിയെടുക്കാൻ പോലും ഇതുവരെ ആരോഗ്യവകുപ്പിനായിട്ടില്ല. കൃത്യമായി തകരാർ പരിഹരിക്കാതെ തട്ടിക്കൂട്ടി കൊണ്ടുപോകുന്നതിനിടെയാണ് ഇപ്പോൾ പൂർണമായും തകരാറിലായിരിക്കുന്നത്. ഈ വീഴ്ചയിൽ വലയുന്നതാകട്ടെ നിർധന രോഗികളും.