നമ്മൾ ഒരു തേങ്ങ പൊട്ടിക്കാൻ എത്ര സമയമെടുക്കും? വെട്ടുകത്തിയെടുക്കണം, പൊതിച്ച തേങ്ങ കൈയിൽപിടിച്ച് ഉന്നം നോക്കണം, എന്നിട്ട് നേരെ നടുഭാഗം നോക്കി വെട്ടുകത്തിയുടെ മാട് കൊണ്ട് ഒറ്റ മുട്ട്. മിക്കവാറും തേങ്ങ കൈതെറ്റി താഴെ വീഴും. പിന്നെന്തു ചെയ്യും? തേങ്ങയെടുത്തു വീണ്ടും മുട്ടും. ഇങ്ങനെ കുറെയാകുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ തേങ്ങ പൊട്ടിക്കിട്ടും.ഈയിടെ തൃശൂരിൽ ഒരു തേങ്ങപൊട്ടിക്കൽ നടന്നു. 136 തേങ്ങകളാണ് പൊട്ടിയത്– വെറും 47 സെക്കൻഡ് കൊണ്ട്. തേങ്ങകൾ വെറുംകൈ കൊണ്ടു പൊട്ടിച്ചത് ഒരു കോട്ടയംകാരൻ അബീഷ്. ഏതായാലും പൊട്ടിക്കൽ വെറുതെയായില്ല. സംഭവം അബീഷിനെ നേരെ ഗിന്നസ് ബുക്കിന്റെ താളുകളിൽ എത്തിച്ചു.
പണ്ടു മുതലേ സാഹസികതയോട് അൽപം താൽപര്യം കൂടുതലാണ് പൂഞ്ഞാർ കൈപ്പള്ളി പുതുപ്പറമ്പിൽ അബീഷ് പി. ഡൊമിനിക്കിന്. കരാട്ടെ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് നാട്ടിൽ അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. സ്വയം പഠിച്ചു. കൈക്കരുത്ത് കൂട്ടാനുള്ള പാഠങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ.നിരന്തരമായ പരിശീലനം, ഒരിക്കലും അതിനു താൻ വീഴ്ച വരുത്തിയിട്ടില്ലെന്ന് അബീഷ് പറയുന്നു. കൈപ്പത്തിയുടെ വശം എന്നും കല്ലിലുരച്ചു തഴമ്പാക്കുമായിരുന്നു. ദിവസവും രണ്ടു മണിക്കൂർ പരിശീലനം. തേങ്ങപൊട്ടിക്കലിനപ്പുറം മറ്റു സാഹസിക പ്രവൃത്തികൾ ചെയ്യുന്നതിലും അബീഷ് മിടുക്കനാണ്. കുറച്ചുനാൾ മുൻപ് ഒരു കെഎസ്ആർടിസി ബസിൽ കയറുകെട്ടി പല്ലിൽ കടിച്ച് 50 മീറ്റർ വലിച്ചു.
നല്ല സ്പീഡിൽ കറങ്ങുന്ന ഫാൻ നാവുകൊണ്ട് തടഞ്ഞു നിർത്തി വിസ്മയം സൃഷ്ടിക്കാനും അബീഷിനു കഴിയും. കറങ്ങുന്ന ടേബിൾ ഫാനിൽ കൈകൊണ്ടുരസി സംഗീതം സൃഷ്ടിക്കുകയെന്നതു മറ്റൊരു വിനോദം. സാഹസിക കൃത്യങ്ങൾ ചെയ്യാനുള്ള കഴിവുമൂലം മഴവിൽ മനോരമയുടെ ‘ഉഗ്രം ഉജ്ജ്വലം’ പരിപാടിയിൽ ഫൈനലിസ്റ്റാകാനുള്ള അവസരവും അബീഷിനെ തേടിവന്നിരുന്നു.‘ഈ തേങ്ങയൊക്കെ ഒരു മയവുമില്ലാതെ ഇടിച്ചു പൊട്ടിക്കുന്ന ആളല്ലേ? എങ്ങനെയാ മറ്റുള്ളവരോടുള്ള പെരുമാറ്റം’ എന്നു ചോദിച്ചാൽ അബീഷിന് ഒറ്റ ഉത്തരം മാത്രം– പൊതുവേ ഈ സാഹസികരൊക്കെ മറ്റുള്ളവരെ ഒട്ടും വേദനിപ്പിക്കാൻ താൽപര്യമില്ലാത്ത പാവങ്ങളായിരിക്കും.
മര്യാദയ്ക്കു ജീവിച്ചാൽ പോരെ? എന്തിനീ സാഹസികത കാട്ടുന്നു എന്നു ചോദിച്ചാൽ ഈ ചെറുപ്പക്കാരൻ പറയും– മദ്യം, മയക്കുമരുന്ന് തുടങ്ങിയവയൊന്നും ഇത്രയും കാലം താൻ ഉപയോഗിച്ചിട്ടില്ല. അതിനുള്ള മനഃശക്തി തനിക്കു ലഭിക്കുന്നതു സാഹസികതയിൽ നിന്നാണ്. ശരീരം സൂക്ഷിച്ചാൽ മനസ്സ് ദുഷിക്കാതിരിക്കുമെന്നു ചെറുപ്പക്കാർക്കു സന്ദേശം കൊടുക്കുകയാണ് താൻ ഇതിലൂടെ ചെയ്യുന്നതെന്ന് ഇദ്ദേഹം പറയുന്നു.നിലവിൽ കെഎസ്ആർടിസിയിൽ മെക്കാനിക്കായി താൽക്കാലിക ജോലി നോക്കുകയാണ് അബീഷ്. അടുത്ത ലക്ഷ്യം വാഹനവുമായി ബന്ധപ്പെട്ടതാണ്. ചെവിയിൽ ക്ലാംപ് ഘടിപ്പിച്ച് ഒരു മിനി ലോറി വലിച്ചുനീക്കുക.
ഗിന്നസ് ബുക്കിൽ എങ്ങനെ കയറാം? 1. പുതിയ റെക്കോർഡുകൾ ഗിന്നസ് എടുക്കുന്നില്ല, പഴയതു മറികടക്കുകയാണ് മാർഗം. 2. ഏതെങ്കിലുമൊരു റെക്കോർഡ് മറികടക്കുമെന്നു ചൂണ്ടിക്കാട്ടി ഗിന്നസ് ബുക്കിന്റെ വെബ്സൈറ്റിൽ (http://www.guinnessworldrecords.com) അപേക്ഷ സമർപ്പിക്കുക. അപേക്ഷ പരിഗണിച്ചശേഷം അവർ മാർഗനിർദേശങ്ങൾ അയച്ചുതരും. 3. മാർഗനിർദേശങ്ങളനുസരിച്ചു നമ്മൾ ചെയ്ത കൃത്യത്തിന്റെ വിഡിയോ, ഫോട്ടോ, മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്, സ്പോർട്സ് കൗൺസിൽ അംഗീകരിച്ചവരുടെ സാക്ഷ്യപത്രം, ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം എന്നിവ ഗിന്നസ് അധികൃതർക്ക് അയച്ചുകൊടുക്കുക. 4. ഇതെല്ലാം പരിഗണിച്ചതിനുശേഷം ഗിന്നസിൽ ഇടം നൽകിയേക്കാം.
കയറാൻ ഏതിനം? ഗിന്നസിൽ കയറാൻ സാഹസികനാവണമെന്നു നിർബന്ധമില്ല. സാഹസികത അത്ര വേണ്ടാത്ത ഇനങ്ങളും ഉണ്ട്. ഉദാഹരണം– ഏറ്റവും വലിയ ചീട്ടുകൊട്ടാരം ഉണ്ടാക്കുന്നതിന്റെ റെക്കോർഡ്. വേറെയുമുണ്ട്– ഒറ്റവിരലിൽ 51 സിഡികൾ നിങ്ങൾക്കു ബാലൻസ് ചെയ്യാമോ? എങ്കിൽ ഗിന്നസ് റെക്കോർഡ് നിങ്ങൾക്കു സ്വന്തം. ഇനിയുമുണ്ട് രസകരമായ ഇനങ്ങൾ. ഒരു മിനിറ്റിൽ 32 ടി–ഷർട്ട് ധരിച്ചാലും ഗിന്നസ് നിങ്ങൾക്കായി പേജിൽ ഇടം ഒരുക്കും.
ഗിന്നസിൽ കയറിയാൽ ഗിന്നസ് ബുക്ക് ഒരു അവസാന വാക്കാണ്. മികവിന്റെ സാക്ഷ്യപത്രം. സ്വാഭാവികമായും ഇതിൽ കയറുന്നവർക്കു പ്രാദേശികമായ പ്രശസ്തി ലഭിക്കും. എന്നാൽ ഇതിനപ്പുറം നമ്മുടെ രാജ്യത്തെ ഗിന്നസ് റെക്കോർഡുകാർക്കു വലിയ മെച്ചമൊന്നും ലഭിക്കുന്നില്ലെന്ന് അബീഷ് പറയുന്നു. വിദേശത്തെ സ്ഥിതി ഇതല്ല. വ്യക്തിഗത ഇനങ്ങളിൽ നേട്ടം കൊയ്ത സ്പോർട്സ് താരങ്ങൾക്കു തുല്യമായാണത്രേ അവിടെ ഇവർക്കുള്ള പരിഗണന.