തൃശൂർ ഇരിങ്ങാലക്കുടയിലെ ജില്ലാ പഞ്ചായത്തിന്റെ നഴ്സറിയിൽ ഒരു ലക്ഷത്തോളം തെങ്ങിൻൈതകൾ ഉണക്ക് ഭീഷണിയിൽ. തൈകൾ നനയ്ക്കാനുള്ള മോട്ടോർ കേടായിട്ടും നന്നാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഉദ്യോഗസ്ഥർ പലതവണ പരാതിപ്പെട്ടിട്ടും ജില്ലാ പഞ്ചായത്ത് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം.
ഈ തെങ്ങിൻതൈകളിൽ തുള്ളിവെള്ളം തൊട്ടിട്ട് മൂന്നാഴ്ചയാകുന്നു. കടുത്ത വെയിലത്ത് നിൽക്കുന്ന ഇവയിൽ പലതും ഉണങ്ങിത്തുടങ്ങി. ഇനിയും വൈകിയാൽ ഇവ മുഴുവൻ ഉണങ്ങി നശിക്കുമെന്നാണ് ആശങ്ക. എൺപതിനായിരത്തോളം തെങ്ങിൻതൈകളാണ് ഇങ്ങിനെ വെള്ളമില്ലാതെ കരിഞ്ഞ് പോകുമെന്ന ആശങ്കയിൽ കഴിയുന്നത്. കൂടാതെ നൂറുകണക്കിന് മുളച്ച തൈകളും വിത്ത് തേങ്ങകളും ഇതേ അവസ്ഥയിലുണ്ട്. തൃശൂർ ജില്ലയിലെ ഏക തെങ്ങിൻതൈ പരിപാലന നഴ്സറിയാണിത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലെ നഴ്സറിയിൽ കുഴൽ കിണറിലെ വെള്ളം ഉപയോഗിച്ചാണ് നനച്ചിരുന്നത്.
എന്നാൽ കുഴൽ കിണറിലെ പമ്പിങ് മോട്ടോർ മാസങ്ങളായി തകരാറിലാണ്. അതുകൊണ്ട് തന്നെ കടുത്ത െവയിലത്തും വെള്ളം നനയ്ക്കാൻ സാധിക്കുന്നില്ല. തകരാറിലായ മോട്ടോർ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്ക് മുന്പെ നഴ്സറിയിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നെങ്കിലും ജില്ലാ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതാണ് പ്രശ്നം ഗുരുതരമാക്കിയത്. വെള്ളം നനയ്ക്കാനുള്ള നടപടി ഇനിയും സ്വീകരിച്ചില്ലങ്കിൽ തൈകൾ പൂർണമായും നശിക്കും. അങ്ങിനയെങ്കിൽ വൻ സാമ്പത്തിക നഷ്ടമാണുണ്ടാവുക.