വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളമുള്ളപ്പോളും ഉപയോഗിക്കാനാവാതെ പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് തൃശൂർ ചെറുവത്തേരിക്കാര്‍. രാസമാലിന്യത്തിന്റെ അളവ് കൂടുതലായതോടെ അമ്പതോളം കിണറുകൾ ഉപയോഗ്യശൂന്യമായി. കുടിവെള്ളമെത്തിക്കണമെന്ന ഉത്തരവ് പഞ്ചായത്ത് നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്.
വേനൽകാലത്തും കിണറ്റിൽ വറ്റാത്ത വെള്ളമുണ്ടായിട്ടും പ്രയോജനമില്ലാതെ കഴിയുന്നത് ചെറുവത്തേരിയിലെ അമ്പതിലേറെ കുടുംബങ്ങളാണ്. വെള്ളത്തിൽ ആസിഡ് മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണെന്നാണ് രണ്ട് വർഷമായി നടത്തുന്ന വിവിധ പരിശോധനാഫലങ്ങൾ തെളിയിക്കുന്നത്. വെള്ളം ഉപയോഗിക്കുമ്പോൾ കുട്ടികൾക്കടക്കം പലവിധ അസ്വസ്ഥതകളുമുണ്ടായതോടെയാണ് കുടിക്കാനും കുളിക്കാനുമെല്ലാം പണംകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതിയായത്.
കിണറുകൾ ഉപയോഗപ്രദമല്ലെന്ന് കണ്ടെത്തിയതോടെ പ്രദേശത്ത് കുടിവെള്ളവിതരണം എത്തിച്ച് നൽകണമെന്ന് മനുഷ്യാവകാശകമ്മീഷനും ജില്ലാ ഭരണകൂടവും നിർദേശിച്ചെങ്കിലും നടപ്പായില്ല.
സ്വർണാഭരണ നിർമാണ ശാലയിൽ നിന്നാണ് കിണറുകളിൽ മാലിന്യമെത്തുന്നതന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ സ്വർണനിർമാണത്തിന് ആസിഡടക്കം യാതൊരു രാസമാലിന്യവും ഉപയോഗിക്കുന്നില്ലെന്നും ഇത് വിവിധ പരിശോധനകളിൽ തെളിഞ്ഞതാണെന്നും കമ്പനി ഉടമകൾ പറയുന്നു. വിദഗ്ദസമിതിയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തിൽ ഇതിനെക്കുറിച്ച് അന്വേഷണവും നടന്ന് വരികയാണ്.