തൊടുപുഴ മുട്ടത്ത് 2008ൽ പ്രഖ്യാപിച്ച സ്പൈസസ് പാർക്ക് ഇനിയും യാഥാർഥ്യമായില്ല. സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട നാട്ടുകാർ തമ്മിലുള്ള തർക്കമാണു പദ്ധതി അനന്തമായി നീളാൻ കാരണം. സ്വന്തം ഭൂമി കൃഷിക്കോ, പണയംവെക്കാനോ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ അറുപതിലേറെ കുടുംബങ്ങൾ.
കിൻഫ്രയ്ക്ക് സ്വന്തമായുളള 15 ഏക്കറിനോട് ചേർന്നു നാട്ടുകാരുടെ സ്ഥലവും ഏറ്റെടുത്ത് 100 ഏക്കറിൽ സ്പൈസ് പാർക്കായിരുന്നു സർക്കാരിന്റെ ലക്ഷ്യം. 92 പേരുടെ ഭൂമി ഏറ്റെടുക്കാനും തീരുമാനമായി. എന്നാൽ സർക്കാർ നിശ്ചയിച്ച വില കുറവായതിനാൽ എതിർപ്പുകൾ ഉയർന്നു. ഇതോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പർച്ചേസ് കമ്മിറ്റി രൂപീകരിച്ചു ന്യായവില ഉറപ്പാക്കി. രണ്ട് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുത്ത് പാർക്കിന്റെ നിർമാണം ആരംഭിക്കാൻ തീരുമാനിച്ചു. ഇതോടെ റബ്ബർ, തെങ്ങ് ഭൂമിയിലെ കൃഷിദേഹണ്ഡങ്ങളെല്ലാം നാട്ടുകാർ വെട്ടിമാറ്റി. പുതിയ സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകി കാത്തിരുന്നു. എന്നാൽ ഒൻപത് വർഷങ്ങൾക്കിപ്പുറം ഒരു തുണ്ട് ഭൂമി പോലും പാർക്കിനായി ഏറ്റെടുത്തില്ല.
സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ ഭൂമി ഈടുവെച്ച് വിവാഹ, പഠന ആവശ്യങ്ങൾക്ക് പണം കണ്ടെത്താനാകാത്ത അവസ്ഥയാണിപ്പോൾ.
ഇതിനിടെ സ്ഥലം ഏറ്റെടുപ്പ് നടപടി പുനരാരംഭിച്ചെങ്കിലും ചിലർ സ്ഥലം വിട്ടുനൽകാനുള്ള തീരുമാനത്തിൽനിന്നു പിൻമാറി. ഇതോടെ നാട്ടുകാർ ഇരു ചേരിയായി തിരിഞ്ഞു കത്തിക്കുത്തിലേക്ക് വരെ കാര്യങ്ങളെത്തി. പ്രദേശത്തു ഭൂമി സ്വന്തമാക്കിയ റിയൽ എസ്റ്റേറ്റ് ലോബിയാണ് പദ്ധതിക്ക് എതിരു നിൽക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രശ്ന പരിഹാരത്തിനു സർക്കാർ തന്നെ നേരിട്ടിടപെടണമെന്നാണ് ആവശ്യം.