നാലുവയസുകാരി ഷലക നിറങ്ങളിൽ തീർക്കുന്ന വിസ്മയം കാണാം. എറണാകുളം ഇടപ്പള്ളി ചോയ്സ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായ ഷലക എഴുന്നൂറിലധികം ചിത്രങ്ങൾ ഇതിനോടകം വരച്ചുകഴിഞ്ഞു.
കണ്ടതും കേട്ടതുമൊക്കെ,. ആദ്യം ഷലകയുടെ മനസിലൊരു ചിത്രമായി വിരിയും. പിന്നെ ഭാവനയ്ക്കനുസരിച്ച് നിറങ്ങൾ ചേർത്ത് വരച്ചുതുടങ്ങും. പൂന്തോട്ടവും, ശലഭങ്ങളും, കൂട്ടുകാരും ,കുടുംബവും, വയൽവരമ്പുകളും, പുഴകളുെമല്ലാം ചിത്രമായി തെളിഞ്ഞത് കൗതുകത്തോടെ നോക്കിനിന്ന്പോകും നമ്മൾ. വരച്ച ചിത്രങ്ങളെകുറിച്ച് കൃത്യമായ വിശദീകരണവും ചിത്രകാരി നൽകും.
ആരും ഒന്നും പറഞ്ഞുകൊടുക്കേണ്ട. ആശയവും നിറങ്ങളുമെല്ലാം ഷലകയ്ക്ക് ഹൃദിസ്ഥമാണ്. ചിത്രം വരയ്ക്കൽ മാത്രമല്ലകെട്ടോ. പാട്ടും പാടും.
രണ്ടരവയസുമുതലാണ് ഷലക നിറങ്ങൾ ചേർത്തുവെക്കുന്നതിലെ സൗന്ദര്യം രക്ഷിതാക്കൾ ശ്രദ്ധിച്ചുതുടങ്ങിയത്. ഐ.ബി.എം സീനിയർ മാനേജരായ അച്ഛൻ സഞ്ജുവും അമ്മ അശ്മിയും പ്രോൽസാഹനം നൽകി. വരയ്ക്കുന്ന ചിത്രങ്ങളിൽ ആശയങ്ങളുടെ വ്യാപ്തിയും നിറങ്ങളുടെ ചേർച്ചയും കൂടിവന്നു.
മോഹൻലാലിന് കൈമാറുന്നതിനായി പുലിമുരുകന്റെ ചിത്രവും ഷലക വരച്ചിട്ടുണ്ട്. നാലുവയസിനുള്ളിൽ അഞ്ച് ചിത്രപ്രദർശനങ്ങൾ ഇതിനോടകം ആസ്വാദകരിലേക്ക് എത്തിക്കഴിഞ്ഞു.