അടുക്കളയില്‍ നിന്ന് കലവറയിലേയ്ക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ടുപോയ വനിതയെക്കുറിച്ചാണ് ഇനി പറയുന്നത്. ആലപ്പുഴ കഞ്ഞിക്കുഴിക്കാരി തങ്കമ്മ. രുചികൊണ്ട് കെട്ടിപ്പെടുത്തിയ ജീവിതകഥ.
കെട്ടിട നിര്‍മ്മാണത്തിന് സഹായി. അതായിരുന്നു ആലപ്പുഴ എസ്എൽപുരം നൂറ്റുപാറവെളിയിൽ എം.പി.തങ്കമ്മയുടെ ആദ്യ തൊഴില്‍. സിമന്‍റ് അലര്‍ജിയായതോടെ ആ പണി നിര്‍ത്തി. അച്ഛന്‍ വാസു നന്നായി പാചകം ചെയ്യുമായിരുന്നു. രുചിയൊരുക്കുന്നതില്‍ അമ്മയും മുന്നിട്ടുനിന്നു. ഇരുവരുടെയും കൈപ്പുണ്യം തങ്കമ്മക്ക് കൂട്ടായുണ്ട്. അങ്ങനെ നാല്‍പ്പതു വര്‍ഷം മുമ്പ് കേരളത്തില്‍ പ്രഫഷണൽ ദേഹണ്ഡക്കാർക്കിടയിൽ വനിതാ സാന്നിധ്യമില്ലാതിരുന്ന കാലത്ത് തങ്കമ്മ എന്ന പാചകക്കാരി പിറന്നു. ഇതിനോടകം എത്രപേര്‍ക്ക് വെച്ചുവിളമ്പിയെന്നു ചോദിച്ചാല്‍ ചിരിയാണ് മറുപടി. അറുപത്തിയേഴാം വയസിലും ചട്ടുകം താഴെവയ്ക്കാനാകാത്തത്ര തിരക്കാണ്.
ആലപ്പുഴ, ചേർത്തല മേഖലകളിൽ പ്രശസ്തനായിരുന്ന പാചകവിദ്വാൻ പാപ്പാളി കുട്ടപ്പന്‍റെ സംഘത്തിലെ നാരായണനെ വിവാഹം കഴിച്ചതാണ് തങ്കമ്മയുടെ ജീവിത്തിലെ വഴിത്തിരിവ്. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് നാട്ടുകാരെ ഊട്ടുകയാണ്. സദ്യ മാത്രമല്ല. നല്ല ഇറച്ചിക്കറിയും മീന്‍കറിയുമൊക്കെ തങ്കമ്മ സ്പെഷ്യലായുണ്ട്. പക്ഷേ ബിരിയാണി മാത്രം ഉണ്ടാക്കില്ല. ആരോഗ്യമുള്ളിടത്തോളം കാലം ആവശ്യക്കാര്‍ക്കായി ഭക്ഷണമൊരുക്കുമെന്ന് പാചകക്കാരി.