തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിലെ ആശങ്കയ്ക്ക് താൽകാലിക പരിഹാരം. സുരക്ഷ ഉറപ്പാക്കി നടത്തുന്ന വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും അനുമതി നൽകുമെന്ന് കലക്ടർ അറിയിച്ചു. നിയമം പാലിച്ച് മാത്രമേ ഉത്സവാഘോഷങ്ങൾ നടത്തൂവെന്ന് ദേവസ്വങ്ങളും ഉത്സവനടത്തിപ്പുകാരും ഉറപ്പ് നൽകി.
തൃശൂർ പൂരം അടക്കമുള്ള ആഘോഷങ്ങൾക്ക് ഇത്തവണ മാറ്റുകുറയുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തിൽ കലക്ടർ വിളിച്ച സർവകക്ഷിയോഗത്തിലാണ് ആചാരങ്ങളുടെ ഭാഗമായ ആഘോഷങ്ങൾ നിയമം പാലിച്ച് പതിവ് പോലെ നടത്താൻ ധാരണയായത്. വെടിക്കെട്ടിന് അനുമതി നൽകും മുൻപ് നൂറ് മീറ്റർ ദൂരപരിധി, നിരോധിത രാസവസ്തുക്കളുടെ ഉപയോഗം, നിർമാതാക്കളുടെയും കരാറുകാരുടെയും ലൈസൻസ്, ഇൻഷൂറൻസ് എന്നിവ കർശനമായി പരിശോധിക്കും. രാത്രികാല വെടിക്കെട്ട് പാടില്ലെന്ന വ്യവസ്ഥയിൽ ആചാരവെടിക്കെട്ടുകൾക്ക് സുപ്രീംകോടതി നൽകിയിരിക്കുന്ന ഇളവ് അംഗീകരിക്കും.
2012ലെ നാട്ടാനപരിപാലനചട്ടപ്രകാരമായിരിക്കും ആനഎഴുന്നെള്ളിപ്പ്. എന്നാൽ നിരന്ന് നിൽക്കുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന ചട്ടത്തിൽ പ്രായോഗികതയനുസരിച്ച് ഇളവ് വരുത്തും. പകൽ എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണത്തിൽ സുരക്ഷാ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം ജില്ലാതലമോണിറ്ററിങ് സമിതി ഉചിതതീരുമാനമെടുക്കും. ഇത്തരത്തിൽ നിയന്ത്രണങ്ങളിലും ഇളവിലും വ്യക്തതയാതോടെ ആശങ്ക ഒഴിഞ്ഞെന്ന് ഉത്സവനടത്തിപ്പുകാരും പ്രതികരിച്ചു.