‘‘ചിന്നംവിളിച്ച് കാട്ടാനക്കൂട്ടം... മുരൾച്ചയിട്ട് തറപ്പിച്ചു നോക്കുന്ന കാട്ടുപോത്തുകൾ... മുറികൾക്കുള്ളിൽ ഇഴഞ്ഞുനടക്കുന്ന പാമ്പുകൾ.....’’– വനാന്തരത്തിലെ ആദിവാസി കുട്ടികൾക്ക് വിദ്യയുടെ ആദ്യപാഠം പകരാൻ കാടും മേടും താണ്ടി ഇടമലക്കുടിയിൽ എത്തി സേവിക്കുന്ന ഈ വനിതാ അധ്യാപകർക്ക് ഇതൊന്നും പുതിയ കാഴ്ചകളല്ല. ഇവരുടെ ദുരിതം ഒരിക്കലും പുറംലോകമറിയാറുമില്ല. അർഹിക്കുന്ന വേതനമോ അംഗീകാരമോ ജോലി സ്ഥിരതയോ ഇല്ലാതെ ബുദ്ധിമുട്ടുമ്പോഴും ഇവർ കുട്ടികൾക്ക് അക്ഷരവെളിച്ചം പകരുകയാണ്. ഇടമലക്കുടിയിലെ വിവിധ ഉൗരുകളിൽ പ്രവർത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലും അങ്കണവാടികളിലുമായി 20 വനിതകളാണ് പുറത്തുനിന്നെത്തി ജോലി ചെയ്യുന്നത്.
ഇതിൽ എസ്എസ്എയുടെ കീഴിൽ ഏഴും ഐടിഡിപിക്കു കീഴിൽ മൂന്നും അങ്കണവാടികളിൽ പത്തും അധ്യാപികമാരാണ് ഉള്ളത്. മൂന്നാർ, മറയൂർ, അടിമാലി, ബൈസൺവാലി, മാങ്കുളം, പീരുമേട്, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ഇവർ വർഷങ്ങളായി ഈ കാട്ടുപാതകളിലൂടെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് ഉൗരുകളിലെത്തുന്നത്. വനാതിർത്തിയായ പെട്ടിമുടിയിൽനിന്നു ചെങ്കുത്തായ വനാന്തര ഒറ്റയടിപ്പാതകളിലൂടെയാണ് നടപ്പ്. കാട്ടാനകളെയും കാട്ടുപോത്തുകളെയും ഭയന്നും, രക്തം കുടിക്കുന്ന അട്ടകളുടെ ആക്രമണം സഹിച്ചും ഉൗരുകളിൽ എത്തുന്ന ഇവർക്കു സുരക്ഷിതമായി കിടക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലുമോ സൗകര്യങ്ങൾ ഇന്നുമില്ല.
സൗരോർജ വെളിച്ചം പോലും ഇല്ലാത്ത ഈ വിദ്യാലയങ്ങളിൽ മണ്ണെണ്ണ വിളക്കാണ് ഇവർക്ക് ആശ്രയം. ഇടമലക്കുടി യാത്രയ്ക്കിടെ നേരിടേണ്ടി വന്നിട്ടുള്ള അപകട മുഹൂർത്തങ്ങളുടെ അനവധി കഥകളാണ് ഈ അധ്യാപികമാർക്കു പറയാനുള്ളത്. ഇരുപ്പുകല്ല് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ മാങ്കുളം സ്വദേശിനി സിജി സതീഷ് 2009ൽ സ്കൂളിൽനിന്നു മാങ്കുളത്തേക്കുള്ള കാൽനടയാത്രയ്ക്കിടെ കാട്ടാനയുടെ മുന്നിൽപെട്ടു. പാഞ്ഞെത്തിയ ആന പക്ഷേ, തൊട്ടടുത്ത് എത്തിയശേഷം തിരിച്ചുനടന്നതാണ് താൻ ഇപ്പോഴും ജീവനോടെ ഇരിക്കാൻ കാരണമെന്നു സിജി പറയുന്നു. തേൻപാറ ഉൗരിലെ അധ്യാപികയായ മൂന്നാർ സ്വദേശിനി ഷീജ മണികണ്ഠൻ 2008ൽ ആനക്കൂട്ടത്തിന്റെ മുന്നിൽപെട്ടത് അഞ്ചുമാസം മാത്രം പ്രായമായ തന്റെ മകളെ പുറത്തു മാറാപ്പിൽ തൂക്കി ഇടമലക്കുടിയിൽനിന്നും വരുന്ന വഴിയായിരുന്നു.
കയ്യിലിരുന്ന ബാഗ് കാട്ടിലെറിഞ്ഞ് കുഞ്ഞിനെ മാറാപ്പിൽ നിന്നെടുത്തു മാറോടണച്ചായിരുന്നു രണ്ടു ജീവനുകൾക്കു വേണ്ടിയുള്ള ആ ഓട്ടം. കണ്ടത്തുകുടിയിലെ എംജിഎൽസി അധ്യാപികയായ സെലിൻ ബേബിയുടെ അനുഭവം കേൾക്കുന്നവരെ ഞെട്ടിക്കുന്നതാണ്. കുടി സ്വദേശിനിയും എട്ടുമാസം ഗർഭിണിയുമായിരുന്ന ആയ ലക്ഷ്മിക്കൊപ്പം വിദ്യാലയത്തിലെ മുറിയിൽ രാത്രി ഉറങ്ങുമ്പോഴായിരുന്നു ആ സംഭവം. തണുപ്പുകാരണം അടുപ്പിൽ തീ കത്തിച്ചായിരുന്നു ഉറങ്ങാൻ കിടന്നത്. ഉറക്കത്തിനിടെ ശരീരത്ത് എന്തോ ഇഴയുന്നതറിഞ്ഞാണ് കണ്ണു തുറന്നത്. പുതപ്പിനു മുകളിലൂടെ ഇഴഞ്ഞുകയറി വരുന്ന വലിയ ചേരപ്പാമ്പിനെയാണ് അപ്പോൾ കാണുന്നത്. കൈകാൽ കൊണ്ടു തട്ടിക്കളയാൻ ശ്രമിച്ചാൽ താഴെ തറയിൽ പായവിരിച്ചു കിടക്കുന്ന ലക്ഷ്മിയുടെ ശരീരത്തേക്കാവും പാമ്പ് വീഴുക.
ആത്മസംയമനം പാലിച്ച് അനങ്ങാതെ കിടന്ന സെലിന്റെ ശരീരത്തിലുടെ ഇഴഞ്ഞ പാമ്പ് ഈറ്റയില കൊണ്ടുണ്ടാക്കിയ മറയിലൂടെ ഷെഡ്ഡിന്റെ മേൽക്കൂരയിലേക്കു കയറിയതോടെയാണ് ശ്വാസം വിടാനായത്. ഇത്തരത്തിൽ തിക്താനുഭവങ്ങൾ അനവധിയുണ്ട് ഈ അധ്യാപികമാർക്ക്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന് അറിവ് പകർന്നു നൽകാൻ ഇവർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ലെങ്കിലും അതിന് അർഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്നുള്ളതാണ് ഇവർ നേരിടുന്ന വെല്ലുവിളി. ജോലി സ്ഥിരതയും ഇവർക്കില്ല.