തൃശൂരിൽ കൊയ്ത്ത് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോളും കൃഷിവകുപ്പിന്റെ കൊയ്ത്ത് മെതിയന്ത്രങ്ങൾ തകരാറിൽ. തകരാർ പരിഹരിക്കാൻ തുക ആവശ്യപ്പെട്ടിട്ട് മാസങ്ങളായിട്ടും സർക്കാർ ഫണ്ട് അനുവദിച്ചില്ല. ഇതോടെ ഇതര സംസ്ഥാനത്തെ യന്ത്രങ്ങൾ വൻതുക മുടക്കി വാടകയ്ക്കെടുക്കേണ്ട ഗതികേടിലാണ് കർഷകർ.
തൃശൂരിലെ നെൽപാടങ്ങളിലെ കൊയ്്ത്തിനായി കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലെ കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ രണ്ട് വർഷം മുൻപ് വാങ്ങിയതാണ് 50 കൊയ്്ത്ത് മെതിയന്ത്രങ്ങൾ. മറ്റൊരു കൊയ്ത്ത് കാലം പടിവാതിൽക്കലെത്തി നിൽക്കെ ഇവയിൽ മുപ്പതിലേറെയെണ്ണം തകരാറിലാണ്. വാർഷിക അറ്റകുറ്റപ്പണിയും പഴക്കം ചെന്ന ഉപകരങ്ങൾ മാറ്റാത്തതുമൂലവുമുള്ള തകരാറുകളാണെല്ലാം. ഇത് പരിഹരിക്കാൻ മാസങ്ങൾക്ക് മുൻപ് ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ജില്ലാ തല ഉദ്യോഗസ്ഥർ സംസ്ഥാന ഉദ്യോഗസ്ഥർക്ക് കത്തെഴുതിയെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. ഒരാഴ്ചക്കുള്ളിൽ കൊയ്ത്ത് ആരംഭിക്കും. ഇനിയും തകരാർ പരഹരിക്കൽ വൈകിയാൽ ഇത്തവണ സർക്കാർ യന്ത്രങ്ങൾകൊണ്ട് പ്രയോജനമുണ്ടാകില്ല.
സർക്കാർ യന്ത്രങ്ങൾ ലഭിച്ചില്ലങ്കിൽ കർഷകർ ഇതരസംസ്ഥാനങ്ങളിലെ യന്ത്രങ്ങളെ ആശ്രയിക്കേണ്ടിവരും. അതോടെ വലിയ തുക വാടക നൽകേണ്ടിവരികയും കൃഷി നഷ്ടത്തിലാവുകയും ചെയ്യും.. മാത്രവുമല്ല ഇതരസംസ്ഥാന ലോബിയുടെ ചൂഷണം ഒഴിവാക്കാനാണ് കോടികൾ മുടക്കി കൃഷി വകുപ്പ് യന്ത്രങ്ങൾ വാങ്ങിയത്. നിസാര തുക മുടക്കി തകരാർ പരിഹരിച്ചില്ലങ്കിൽ ആ ലക്ഷ്യവും കോടികളും പാഴാവും.