തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ മരങ്ങൾ കൂട്ടത്തോടെ മുറിക്കാൻ നീക്കം. പ്രതിഷേധവുമായെത്തിയ വിദ്യാർഥികൾ മരംമുറി തടഞ്ഞു. എന്നാൽ വിദ്യാഭ്യാസ ആവശ്യത്തിന് കെട്ടിടം നിർമിക്കാനാണ് മരം മുറിക്കുന്നതെന്നാണ് കോളജിന്റെ വിശദീകരണം.
ഇന്നലെ രാവിലെ കോളജ് പ്രവർത്തനം ആരംഭിക്കും മുൻപ് കരാറുകാരനെത്തി മൂന്ന് മരം മുറിച്ചു. ഇതോടെയാണ് മരം മുറിയ്ക്കുന്ന കാര്യം വിദ്യാർഥികളടക്കം അറിയുന്നത്. കാംപസിനുള്ളിലെ പഴക്കമുള്ളതടക്കം മുപ്പതിലേറെ മരങ്ങൾ മുറിക്കാനാണ് നീക്കം. ഇതോടെ വിദ്യാർഥികൾ കൂട്ടമായെത്തി തടഞ്ഞു.
മെക്കാനിക്കൽ എൻജിനീയറിങ് ബ്ളോക്കിന് പുതിയ കെട്ടിടം നിർമിക്കാനാണ് മരം മുറിക്കുന്നതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ കെട്ടിടം നിർമിക്കാൻ മറ്റിടങ്ങളുണ്ടായിട്ടും മരം മുറിക്കുന്നത് സാമ്പത്തിക താൽപര്യം കണക്കിലെടുത്താണെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് മരം മുറി താൽകാലികമായി നിർത്തിവച്ചു. പൂർണമായി അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർഥികളുട നിലപാട്.